ഹൈദരാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൂറ്റൻ സ്കോർ അടിച്ചെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. ഓപണർമാരായ ഡേവിഡ് വാർണറുടേയും ജോണി ബെയർസ്റ്റോയുടേയും ഉജ്ജ്വല സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഹൈദരാബാദ് കൂറ്റൻ സ്കോർ അടിച്ചെടുത്തത്. 20 ഓവറിൽ അവർ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചെടുത്തത് 232 റൺസ്.
പന്തെടുത്ത ബാംഗ്ലൂരിന്റെ എല്ലാ ബൗളർമാരും ശരിക്കും തല്ലുവാങ്ങി.
തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് ബെയര്‍സ്റ്റോ കുറിച്ചത്. മാരക ഫോമില്‍ ബാറ്റേന്തിയ താരം ഏഴ് സിക്‌സും 12 ഫോറും സഹിതം 56 പന്തില്‍ 114 റണ്‍സെടുത്താണ് കളം വിട്ടത്.
വാര്‍ണര്‍ 55 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും പറത്തി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ വാര്‍ണര്‍ നേടുന്ന നാലാം സെഞ്ച്വറിയാണിത്.
ഓപണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 16.2 ഓവറില്‍ 185 റണ്‍സാണ് വാരിയത്. ബെയര്‍സ്‌റ്റോയെ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ച് യുസ്‌വേന്ദ്ര ചഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ വിജയ് ശങ്കര്‍ (ഒന്‍പത്) വേഗം മടങ്ങി. യൂസുഫ് പത്താന്‍ (ആറ്) വാര്‍ണര്‍ക്കൊപ്പം പുറത്താകാതെ നിന്നു.
ബാംഗ്ലൂര്‍ പരീക്ഷിച്ച അരങ്ങേറ്റ താരം പ്രയാസ് നാല് ഓവറില്‍ വഴങ്ങിയത് 56 റണ്‍സാണ്. ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. പരിക്കുള്ളതിനാല്‍ ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ കളിക്കുന്നില്ല. പകരം ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്ല്യംസണ് പകരം ഹൂഡയാണ് ടീമിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates