കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ പൗർണ്ണമി പൂജ അതിവിശേഷമാണ്. ഈ ദിവസം ഉമാമഹേശ്വരന്മാരെ ഒന്നിച്ച് ദർശിച്ച് പള്ളിയറ പൂജയിൽ പങ്കുചേരുന്നത് ദാമ്പത്യ സൗഖ്യത്തിനും കുടുംബൈശ്വര്യത്തിനും ഉത്തമമായി കരുതുന്നു. പൗർണ്ണമിയും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസമാണ് ഏറ്റവും വിശേഷപ്പെട്ടത്.
പൗർണ്ണമി നാളിൽ പള്ളിയറ പൂജ വളരെ പ്രധാനമാണ്. ഉമാമഹേശ്വരന്മാരുടെ തിടമ്പുകൾ പള്ളിയറയിൽ നിന്ന് പ്രധാന ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തുന്നു. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും സൗഭാഗ്യങ്ങൾക്കുമായി നിരവധി ദമ്പതികൾ പൗർണ്ണമി ദിനത്തിൽ പൂജ നടത്താറുണ്ട്. അവിവാഹിതരായ യുവതികൾ വിവാഹം നടക്കാൻ വേണ്ടിയും ഈ പൂജയിൽ പങ്കെടുക്കുന്നു.
ഈ ദിവസം അത്താഴ പൂജ കഴിഞ്ഞ് പരമശിവനെയും പാർവതിയെയും എഴുന്നള്ളിച്ചു ഒരു പള്ളിയറയിൽ ആക്കുന്നു. വെറ്റിലയും പാക്കും ഒരു നാണയവും കൂടി നടക്കു വച്ച് പരമശിവനെ തന്നെ ഭർത്താവായി വരാൻ പ്രാർത്ഥിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ക്ഷേത്രത്തിൽ നിന്നും മടങ്ങിയാൽ പാർവതി ആ യുവതിയുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി കൊടുക്കും എന്നാണ് വിശ്വാസം.
പള്ളിയറ പൂജ എല്ലാ ദിവസവും ഉണ്ടെങ്കിലും പൗർണമി ദിവസമാണ് കൂടുതൽ വിശേഷം. ഏറ്റവും കൂടുതൽ ഭക്തരെത്തുന്നതും ഈ ദിവസം തന്നെയാണ്. പൗർണ്ണമി ദിവസം ജലധാര, ശംഖാഭിഷേകം, പ്രത്യേക പള്ളിയറ പൂജ എന്നിവ വഴിപാടായി നടത്താം.
ചിത്രാപൗർണ്ണമി ചിത്രഗുപ്തനുമായി ബന്ധപ്പെട്ട ഒരു പുണ്യദിനമായി കണക്കാക്കപ്പെടുന്നു. മനുഷ്യരുടെ പാപപുണ്യങ്ങൾ രേഖപ്പെടുത്തുന്ന ദൈവമായ ചിത്രഗുപ്തനെ ഈ ദിവസം ആരാധിക്കുന്നത് ആത്മശുദ്ധിക്കും പുണ്യഫല വർദ്ധനക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു.
ചിത്രാനക്ഷത്രവും പൗർണ്ണമിയും ഒരുമിക്കുന്ന ഈ ദിവസം അതീവ വിശേഷപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിലെ പല ഭാഗങ്ങളിലും ചിത്രഗുപ്ത പൂജകൾ നടക്കാറുണ്ട്. ചിലർ ഈ ദിവസം ഉപ്പ് ഒഴിവാക്കി വ്രതം അനുഷ്ഠിക്കുകയും ലളിതമായ ഭക്ഷണങ്ങൾ നേർച്ചയായി നൽകുകയും ചെയ്യുന്നു. മധുരയിലെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയുടെ പ്രധാന ഘട്ടങ്ങളും ഈ സമയത്താണ് നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates