'നിങ്ങള്‍ കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ പിന്നെ ആര്?'; ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയെ വീണ്ടും ന്യായീകരിച്ച് നാരായണ മൂര്‍ത്തി

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന തന്റെ ആശയത്തെ വീണ്ടും ന്യായീകരിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി
 Narayana Murthy
എന്‍ ആര്‍ നാരായണ മൂര്‍ത്തിഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന തന്റെ ആശയത്തെ വീണ്ടും ന്യായീകരിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്ത്യയെ ഒന്നാം നമ്പര്‍ ആക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്ന തിരിച്ചറിവ് യുവജനങ്ങള്‍ക്ക് ഉണ്ടാവണമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നാരായണ മൂര്‍ത്തി.

'ഇന്‍ഫോസിസില്‍, ഞങ്ങള്‍ ഏറ്റവും മികച്ചതിലേക്ക് പോകുമെന്നും മികച്ച ആഗോള കമ്പനികളുമായി സ്വയം താരതമ്യം ചെയ്യുമെന്നും ഞാന്‍ പറഞ്ഞു. മികച്ച ആഗോള കമ്പനികളുമായി സ്വയം താരതമ്യം ചെയ്തുകഴിഞ്ഞാല്‍, ഇന്ത്യക്കാര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. നമ്മുടെ അഭിലാഷങ്ങള്‍ ഉയര്‍ന്നതായിരിക്കണം. കാരണം, 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. അതായത് 80 കോടി ജനങ്ങളും ദാരിദ്ര്യരേഖയിലാണ് എന്ന് അര്‍ത്ഥം. ഇന്ത്യക്കാര്‍ കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ പിന്നെ ആരാണ് കഠിനാധ്വാനം ചെയ്യുക?'- അദ്ദേഹം ചോദിച്ചു.

'ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യാഥാര്‍ത്ഥ്യമാക്കിയപ്പോഴും താന്‍ ഒരു ഘട്ടത്തില്‍ ഇടതുപക്ഷക്കാരനായിരുന്നു. അക്കാലത്ത് രാജ്യത്ത് സംഭവിച്ചുകൊണ്ടിരുന്ന അസാധാരണമായ പുരോഗതിയെക്കുറിച്ച് അച്ഛന്‍ പറയാറുണ്ടായിരുന്നു. 70കളുടെ തുടക്കത്തില്‍ എനിക്ക് പാരീസില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ഞാന്‍ ആശയക്കുഴപ്പത്തിലായി. ഇന്ത്യ വൃത്തികെട്ടതും അഴിമതി നിറഞ്ഞതുമാണെന്നാണ് പാശ്ചാത്യര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്റെ നാട്ടില്‍ ദാരിദ്ര്യം ഉണ്ടായിരുന്നു, റോഡുകള്‍ കുഴികളായിരുന്നു. പാശ്ചാത്യ ലോകത്ത് എല്ലാവരും അഭിവൃദ്ധിയുള്ളവരായിരുന്നു. ട്രെയിനുകള്‍ കൃത്യസമയത്ത് ഓടി. ഇത് തെറ്റാകില്ലെന്ന് ഞാന്‍ കരുതി. ഞാന്‍ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിനെ കണ്ടു, അദ്ദേഹം എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി, പക്ഷേ എനിക്ക് സംതൃപ്തി ലഭിച്ചില്ല. ഒരു രാജ്യത്തിന് ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാനുള്ള ഒരേ ഒരു വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്ന് ഞാന്‍ മനസ്സിലാക്കി. സംരംഭകത്വത്തില്‍ സര്‍ക്കാരിന് സത്യത്തില്‍ യാതൊരു പങ്കുമില്ല. സംരംഭകര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവര്‍ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നു, അവര്‍ അവരുടെ നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിക്കുന്നു. നികുതി അടയ്ക്കുന്നു'- സംരംഭകന്‍ ആകാന്‍ തന്നെ പ്രേരിപ്പിച്ച അനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു നാരായണ മൂര്‍ത്തി.

'ഒരു രാജ്യം മുതലാളിത്തത്തെ സ്വീകരിക്കുകയാണെങ്കില്‍, അത് നല്ല റോഡുകളും നല്ല ട്രെയിനുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കും. മുതലാളിത്തം വേരുറപ്പിച്ചിട്ടില്ലാത്ത ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്തിലേക്ക് തിരിച്ചുവന്ന് സംരംഭകത്വത്തില്‍ പരീക്ഷണം നടത്തണമെങ്കില്‍, അനുകമ്പയുള്ള മുതലാളിത്തത്തെ നാം സ്വീകരിക്കണം,'- നാരായണ മൂര്‍ത്തി പറഞ്ഞു.

'ലോകം ഇന്ത്യയെ ബഹുമാനിക്കുന്നു എന്ന് ഉറപ്പുവരുത്തണം. നമ്മുടെ സ്ഥാപക പിതാക്കന്മാരുടെ ആഗ്രഹം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് ചെറുപ്പക്കാര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് നമ്മള്‍ എല്ലാവരും കഠിനാധ്വാനം ചെയ്യേണ്ടത്. മൂല്യം തിരിച്ചറിയാന്‍ എല്ലാവരും ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറാകണം'- നാരായണ മൂര്‍ത്തി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com