തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്ക് ഇന്നും നാളെയും. ജീവനക്കാരുടെ സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കുന്നത്. ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവത്കരിക്കുമെന്ന തീരുമാനത്തിനെതിരെ ഈമാസം 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാർ പണിമുടക്കും. എൽഐസി ഓഹരി വിൽപനക്കെതിരെ ജീവനക്കാർ ഈ മാസം 18നും പണിമുടക്കും. ബാങ്കിങ് മേഖലയും ഇൻഷുറൻസ് മേഖലയും സ്തംഭിക്കുന്ന സാഹചര്യമൊഴിവാക്കാൻ കേന്ദ്ര സർക്കാർ സ്വകാര്യവത്കരണ ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുള്ളത്.
അതേസമയം പണിമുടക്ക് എടിഎം പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് വിവിധ ബാങ്കുകളുടെ അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാങ്ക് ശാഖകളിൽ നിന്നു അകലെയുള്ള ഓഫ്‌സെറ്റ് എടിഎമ്മുകളിൽ പണം നിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. മാത്രമല്ല, ബാങ്ക് ശാഖകളോട് ചേർന്നുള്ള ഓൺസെറ്റ് എടിഎമ്മുകളിൽ ഭൂരിഭാഗത്തിലും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates