ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ വൻ തോതിൽ കാനഡ നിരസിക്കുന്നു. 2025 ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് 74 % ഇന്ത്യൻ വിദ്യാർഥികളുടെ വിസക്ക് കാനഡ അനുമതി നൽകിയില്ല. വ്യാജ അഡ്മിഷൻ ലെറ്ററുകൾ, തൊഴിൽക്ഷാമം, താമസസ്ഥലങ്ങളുടെ കുറവ് എന്നിവ കാരണമാണ് വിസയ്ക്ക് അനുമതി നൽകാത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2023 ഓഗസ്റ്റിൽ 20,900 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠനത്തിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഈ വർഷം ഓഗസ്റ്റിൽ വെറും 4515 അപേക്ഷകൾ മാത്രമാണ് ലഭിച്ചതെന്നും കാനഡയിലെ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. വ്യാജ അഡ്മിഷൻ ലെറ്ററുകളും രേഖകളും സമർപ്പിച്ച് വിസ നേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ് എന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കാനഡയിൽ പഠിക്കാൻ ആവശ്യമായ ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട തുക ഇരട്ടിയിലധികം വർധിപ്പിച്ചതും അപേക്ഷകളുടെ എണ്ണത്തിൽ കുറവ് വരുത്താൻ കാരണമായി എന്നാണ് വിലയിരുത്തൽ.
കാനഡയിലേക്കുള്ള ഇന്റർനാഷണൽ സ്റ്റുഡന്റ് വിസകളുടെ റീജക്ഷൻ നിരക്ക് 40% ആണ്. അതിന്റെ ഇരട്ടിയാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ നിരസിക്കൽ ശതമാനം.
ചൈനീസ് വിദ്യാർത്ഥികളുടെ 24% വിസ അനുമതിയും കാനഡ റിജക്ട് ചെയ്തിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡന്റ് വിസ അപേക്ഷകളുടെ എണ്ണം വൻതോതിൽ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യ - കാനഡ ബന്ധത്തിലെ രാഷ്ട്രീയ സംഘർഷങ്ങളും കർശന നടപടിക്ക് കാരണമായി എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഹർദീപ് സിംഗ് നിജാർ വധവുമായി ബന്ധപ്പെട്ട ഡിപ്ലോമാറ്റിക് തർക്കങ്ങളും ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ രാജ്യത്ത് എത്തുന്നവർക്ക് താമസിക്കാൻ ആവശ്യമായ കെട്ടിടങ്ങൾ ഇല്ലാത്തതും ആഭ്യന്തര സമ്മർദ്ദവും തൊഴിൽ ക്ഷാമവും കാരണമാണ് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നാണ് വിവരം.
അതേസമയം, ഇന്ത്യൻ വിദ്യാർഥികൾക്ക് ഇതൊരു വലിയ തിരിച്ചടിയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പഠനത്തിനുശേഷം ജോലി നേടുകയും തുടർന്ന് പി ആർ നേടാനുമുള്ള വിദ്യാർത്ഥികളുടെ ശ്രമം ഇനി എളുപ്പമാകില്ല. അതുകൊണ്ട് പഠനത്തിനായി ശ്രമിക്കുന്ന വിദ്യാർഥികൾ എല്ലാ നിർദേശങ്ങളും അനുസരിച്ചു അപേക്ഷകൾ സമർപ്പിക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates