ഒരു ലക്ഷത്തിലധികം സ്കൂളുകളിൽ ഒറ്റ അദ്ധ്യാപകൻ മാത്രം, ഇവിടെ പഠിക്കുന്നത് 33 ലക്ഷം വിദ്യാർത്ഥികൾ; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ (2024-25) അധ്യയന വർഷത്തിൽ, ഇന്ത്യയിൽ 1,04,125 സ്കൂളുകളിൽ ഒരു അദ്ധ്യാപകൻ/ അദ്ധ്യാപിക മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വെളിപ്പെടുത്തുന്നു. ആ സ്കൂളുകളിലെല്ലാമായി 33,76,769 വിദ്യാർത്ഥികൾ പഠിക്കുന്നു. അതായത് ഒരു സ്കൂളിന് ശരാശരി 34 വിദ്യാർത്ഥികൾ വീതം.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം, പ്രൈമറി തലത്തിൽ (ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾ) വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം (PTR) 30:1 ഉം അപ്പർ പ്രൈമറി തലത്തിൽ (ആറ് മുതൽ എട്ട് വരെ ക്ലാസുകൾ) 35:1 ഉം ആയിരിക്കണമെന്ന് നിർദ്ദേശിക്കുന്നു.
എന്നാൽ, ഇതുവരെയായി ആ ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ " ഒറ്റ അദ്ധ്യാപക" സ്കൂളുകൾ ഉള്ളത് ആന്ധ്രാപ്രദേശിലാണ്, തൊട്ടുപിന്നാലെ ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ലക്ഷദ്വീപ് എന്നിവയുമുണ്ട്.
ഒരു അദ്ധ്യാപകൻ/അദ്ധ്യാപിക മാത്രമുള്ള സ്കൂളുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന്റെ കാര്യത്തിൽ, ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തും, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവ തൊട്ടുപിന്നിലുമായി നിൽക്കുന്നു.
2022–23 ൽ 1,18,190 ആയിരുന്ന ഒറ്റ അദ്ധ്യാപക സ്കൂളുകളുടെ എണ്ണം 2023–24 ൽ 1,10,971 ആയി കുറഞ്ഞു. ഇത് മുൻ വർഷത്തേക്കാൾ ഏകദേശം ആറ് ശതമാനം കുറവ് ആണ് രേഖപ്പെടുത്തിയത്.
ആന്ധ്രാപ്രദേശിൽ 12,912 ഒറ്റ അദ്ധ്യാപക സ്‌കൂളുകളാണുള്ളത്. ഉത്തർപ്രദേശിൽ 9,508, ജാർഖണ്ഡിൽ 9,172, മഹാരാഷ്ട്ര 8,152, കർണാടക 7,349, ലക്ഷദ്വീപ് 7,217, മധ്യപ്രദേശ് 7,217, പശ്ചിമ ബംഗാളിൽ 6,482, രാജസ്ഥാൻ 6,117, ഛത്തീസ്ഗഡ് 5,973, തെലങ്കാന 5,001 എന്നിങ്ങനെയാണ് കണക്കുകൾ.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇങ്ങനെയുള്ള ഒമ്പത് സ്കൂളുകളുണ്ട്.ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാല് സ്കൂളുകളുണ്ട്. പുതുച്ചേരി, ലഡാക്ക്, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു, ചണ്ഡീഗഡ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇങ്ങനെയുള്ള സ്കൂളുകളില്ല.
ഒറ്റ അദ്ധ്യാപക സ്‌കൂളുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന്റെ കാര്യത്തിൽ, ഉത്തർപ്രദേശ് ആണ് മുന്നിൽ. അവിടെ 6,24,327 വിദ്യാർത്ഥികളാണ് ഇങ്ങനെയുള്ള സ്കൂളുകളിൽ ചേർന്നിട്ടുള്ളത്, ജാർഖണ്ഡ് 4,36,480 , പശ്ചിമ ബംഗാൾ 2,35,494, മധ്യപ്രദേശ് 2,29,095, കർണാടക 2,23,142, ആന്ധ്രാപ്രദേശ് 1,97,113, രാജസ്ഥാൻ 1,72,071 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെയുള്ള സ്കൂളുകളിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണമെന്നും റിപ്പോർട്ടിൽ പറയുന്നു.
"ഒറ്റ അധ്യാപക സ്കൂളുകൾ പഠന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു, അതിനാൽ വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളിൽ നിന്ന് അധ്യാപകരെ ഒറ്റ അധ്യാപക സ്കൂളുകളിലേക്ക് പുനർവിന്യസിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്," വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട്ചെയ്യുന്നു.
Education News: According to the Ministry of Education's statistics, in the academic year 2024-25, there were 1,04,125 schools in India run by a single teacher each, and such schools catered to 33,76,769 students .an average of about 34 students per school.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
