'എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കണം' ; ദിലീപ് വിഷയത്തില്‍ 'അമ്മ'യോട് ഡബ്ല്യൂസിസി

സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു
'എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കണം' ; ദിലീപ് വിഷയത്തില്‍ 'അമ്മ'യോട് ഡബ്ല്യൂസിസി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത A.M .M.A നടപടി ചര്‍ച്ച ചെയ്യാമെന്ന താരസംഘടനാ ഭാരവാഹികളുടെ നിലപാടില്‍ വ്യക്തത വേണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാമെന്നല്ലാതെ, എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നത്. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡബ്ല്യൂസിസി പറഞ്ഞു.

സിനിമാ മേഖലയിലെ ചില സംഘടനകള്‍ തമ്മിലുള്ള പോര് എന്ന പതിവ് കേള്‍വിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വല്ക്കരിക്കാനും സ്ത്രീ സൗഹാര്‍ദ്ദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവര്‍ത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിന് പേരാണ് ഇന്ന് WCC ക്ക് കരുത്തു പകരുന്നത്. സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും ശക്തമായ സിനിമ എന്ന മാധ്യമത്തില്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകക്കൊപ്പം നില്ക്കാനുള്ള ആത്മശക്തി ഉണ്ടാകാതെ പോയ എല്ലാവര്‍ക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡബ്ല്യൂസിസി അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള A.M .M.A നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ച ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും, അടിയന്തിരയോഗം കൂടി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട wcc അംഗങ്ങളായ മറ്റ് സുഹൃത്തുക്കള്‍ക്കും, ജനാധിപത്യ കേരളം നല്കി വരുന്ന എല്ലാ വിധ പിന്തുണകള്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ.രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, മാധ്യമ സുഹൃത്തുക്കള്‍, ഓണ്‍ലൈന്‍ കൂട്ടായ്മകള്‍, വനിതാമാധ്യമ പ്രവര്‍ത്തകര്‍, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍, സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍.... ഇവരൊക്കെ ഞങ്ങള്‍ക്ക് നല്കി കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണക്ക് ഒരായിരം നന്ദി. സിനിമാ മേഖലയിലെ ചില സംഘടനകള്‍ തമ്മിലുള്ള പോര് എന്ന പതിവ് കേള്‍വിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വല്ക്കരിക്കാനും സ്ത്രീ സൗഹാര്‍ദ്ദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവര്‍ത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിന് പേരാണ് ഇന്ന് WCC ക്ക് കരുത്തു പകരുന്നത്. സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് W C C അംഗങ്ങള്‍ നല്കിയ കത്തിന് A.M. M.A എക്‌സിക്യൂട്ടീവ് കമ്മിറ്റി മറുപടി നല്കിയ വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.. വിഷയം ചര്‍ച്ച ചെയ്യാമെന്നല്ലാതെ, എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നത്.ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

ഏറ്റവും ശക്തമായ സിനിമ എന്ന മാധ്യമത്തില്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകക്കൊപ്പം നില്ക്കാനുള്ള ആത്മശക്തി ഉണ്ടാകാതെ പോയ എല്ലാവര്‍ക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട്, 
പ്രിയപ്പെട്ടവരെ ,നിങ്ങള്‍ നല്കുന്ന എല്ലാവിധ പിന്തുണക്കും ഒപ്പം നില്‍ക്കലിനും ഒരിക്കല്‍ കൂടി നന്ദി.. !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com