കറാച്ചി; പ്രമുഖ പാകിസ്ഥാനി ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസായിരുന്നു. അസുഖബാധിത കറാച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഗസൽ ഗാനത്തിലൂടെ പാകിസ്ഥാനിലും ഇന്ത്യയിലുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ഗായികയാണ്. ഇന്ത്യയിൽ ജനിച്ച നയ്യാര പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
1050ൽ അസമിലെ ഗുവാഹത്തിയിലാണ് നയ്യാര ജനിച്ചത്. ഇന്ത്യൻ മുസ്ലീം ലീഗിന്റെ സജീവപ്രവർത്തകനായിരുന്നു നയ്യാരയുടെ പിതാവ്. ഇന്ത്യ- പാക് വിഭജനത്തിനു മുൻപ് മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ അതിഥേയനായത് അദ്ദേഹമായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലഹോറിലേക്ക് 1958ലാണ് നയ്യാരയും കുടുംബവും കുടിയേറുന്നത്.
ലാഹോറിലെ നാഷണൽ കോളജ് ഓഫ് ആർട്സിൽ പഠിച്ചുകൊണ്ടിരിക്കെ നയ്യാരയുടെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ അധ്യാപകൻ യൂണിവേഴ്സിറ്റി റേഡിയോയിലേക്ക് പാടാൻ വിളിക്കുകയായിരുന്നു. 1971ൽ പാകിസ്ഥാൻ ടിവി സീരിയലുകളിലേക്ക് പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. ഘരാന, ടാൻസെൻ തുടങ്ങിയ സിനിമകളിലും പാടി. ബഹ്സാദ് ലക്നാവി, ഗാലിബ്, ഫൈസ് അഹമ്മദ് ഫൈസ് തുടങ്ങിയവരുടെ ഗസൽവരികൾക്ക് ശബ്ദം നൽകിക്കൊണ്ടാണ് നയ്യാര ജനപ്രീതി നേടുന്നത്. സംഗീതം അഭ്യസിക്കാത്ത നയ്യാരയ്ക്ക് 2006ൽ പാകിസ്ഥാന്റെ വാനമ്പാടി ബഹുമതി ലഭിച്ചു. ഗായകനും നടനുമായ ഷൈഹരിയാർ സെയ്ദിയാണ് ഭർത്താവ്. അലി, ജാഫർ എന്നിവർ മക്കളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ