നടനും സംവിധായകനുമായി തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിന്ന പ്രതാപ് പോത്തന്റെ മരണം അപ്രതീക്ഷിതമായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ 1997ല്‍ ഒരുക്കിയ ഒരു യാത്രാമൊഴിക്കു ശേഷം അദ്ദേഹം സിനിമ ചെയ്തിട്ടില്ല. പല അഭിമുഖത്തിലും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സിനിമ സംവിധാനം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് പ്രതാപ് പോത്തൻ വിടപറഞ്ഞത്. നിർമാതാവ് ഷിബു ജി സുശീലന്‍ പ്രതാപ് പോത്തനെക്കുറിച്ച് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. സിനിമ സംവിധാനം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയിലും തന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നാണ് ഷിബു കുറിക്കുന്നത്.
ഷിബു ജി സുശീലന്റെ കുറിപ്പ് വായിക്കാം
ബഹുമുഖ പ്രതിഭയായിരുന്ന പ്രതാപ് സാറിന് എന്നെ വളരെ കാര്യമായിരുന്നു. ഒരു സിനിമകൂടി സംവിധാനം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചു. 2012ൽ 22 ഫീമെയിൽ കോട്ടയത്തിൽ അഭിനയിക്കാനാണ് ഞാൻ സാറിനെ വിളിക്കുന്നത്. വന്നു അഭിനയിച്ചു. അതിനുശേഷം ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് വിളിച്ചു. സ്റ്റോറി എന്നോട് പറഞ്ഞു. പക്ഷേ പിന്നെ അത് നടന്നില്ല. അതിനു ശേഷം ഇടയ്ക്ക് വിളിക്കും സംസാരിക്കും. കഴിഞ്ഞ മാസം ഞാൻ വർക്ക് ചെയ്ത ലിജിൻ ജോസ് സംവിധായകനായ "HER" എന്ന സിനിമ വർക്ക് ചെയ്ത് മടങ്ങി. ലൊക്കേഷനിൽ എന്റെ ഫാമിലിയെ പരിചയപ്പെടുത്തുകയും ഒരുമിച്ചു ഫോട്ടോയും എടുത്തു. തിരിച്ചു ചെന്നൈ എത്തി പിറ്റേന്ന് വിളിച്ചു. നല്ല ഒരു വർക്ക് തന്നതിൽ സന്തോഷം അറിയിച്ചു. ഒരു സിനിമ കൂടി സംവിധാനം ചെയ്യണം ഷിബു.. അതിന് HER എഴുതിയ അർച്ചനയുടെ നമ്പർ ചോദിച്ചു വാങ്ങി. അർച്ചനയെ വിളിച്ചു സംസാരിക്കുകയും ചെയ്തു. വീണ്ടും ഇടയ്ക്ക് വിളിച്ചു. ഞങ്ങൾ സംസാരിച്ചു. ഞാൻ വർക്ക് ചെയ്യുന്ന, പുതിയതായി തുടങ്ങുന്ന സിനിമയിൽ രണ്ട് ദിവസം വന്നു വർക്ക് ചെയ്യണമെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് ചർച്ച ചെയ്തത്. 1985 ൽ നവാഗത സംവിധായകനുള്ള നാഷണൽ അവാർഡ് (മീണ്ടും ഒരു കാതല്‍ കഥൈ) വാങ്ങിയ പ്രതാപ് സർ പുതിയ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കി വെച്ച് യാത്രയായി.. സാറിന് എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികൾ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates