നടന്‍ ശക്തി കപൂറിന്റെ മകനും നടനുമായ സിദ്ധാന്ത് കപൂര്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ റേവ് പാര്‍ട്ടിക്കിടെയാണ് സിദ്ധാന്ത് അറസ്റ്റിലാവുന്നത്. ഇപ്പോള്‍ മകന്റെ അറസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശക്തി കപൂര്‍.
അങ്ങനെ സംഭവിക്കില്ല എന്നാണ് താരം പറഞ്ഞത്. ഇ ടൈംസിനോടായിരുന്നു ശക്തി കപൂറിന്റെ പ്രതികരണം. എനിക്ക് ഒരു കാര്യം മാത്രം പറയാനാകും- ഇത് സംഭവിക്കില്ല- എന്നാണ് മകൻ മയക്കുമരുന്നു പരിശോധനയിൽ പോസിറ്റീവായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശക്തി പറഞ്ഞത്. ഞായറാഴ്ചയാണ് സിദ്ധാന്ത് ബെംഗളൂരുവിലേക്ക് പോയത്. നടി ശ്രദ്ധ കപൂര്‍ സഹോദരിയാണ്.
ഞായറാഴ്ച ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് അതിഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത 35 അതിഥികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
1997 ല്‍ സല്‍മാന്‍ ഖാന്റെ ജുഡ് വാ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാന്ത് സിനിമയിലേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2013ല്‍ ഷൂട്ട്വൗട്ട് അറ്റ് വഡല എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. അഗ്ലി, ജസ്ബ ആന്‍ഡ് ഭൂത്, ഹസീന പാര്‍ക്കര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ