കൊച്ചി; നടിയെ ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന നടൻ വിജയ് ബാബു താരസംഘടനയായ അമ്മ യോഗത്തിന് എത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു വിജയ് ബാബു അമ്മയുടെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാനാണ് എത്തിയത്. വിജയ് ബാബുവിനെ മറ്റ് അംഗങ്ങൾ വരവേറ്റു.
പീഡന ആരോപണം വന്നതിനു പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് വിജയ് ബാബു രാജിവച്ചിരുന്നു. കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ചായിരുന്നു രാജി. നിലവിൽ ഇദ്ദേഹം സംഘടനയിൽ അംഗമാണ്. അതിനാലാണ് ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നത്. പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വിജയ് ബാബു യോഗത്തിന് എത്തിയത്. തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്ക് തുടർച്ചയായി അന്വേഷണസംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്.
കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടക്കുന്നത്. സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികളുടെ ആവിഷ്‌കരണമായിരിക്കും യോഗത്തിലെ പ്രധാന വിഷയം. കോവിഡ്മൂലം കഴിഞ്ഞ രണ്ടുവർഷം സംഘടനയ്ക്കു താരഷോ പോലുള്ള പരിപാടികൾ നടത്താൻ കഴിഞ്ഞിരുന്നില്ല. അതിനു മുമ്പു നടത്തിയ താരഷോയിൽ നിന്നുള്ള വരുമാനം സർക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിനായി നൽകിയിരുന്നു.വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച വിവാദങ്ങളും യോഗത്തിൽ ഉന്നയിച്ചേക്കും. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയിൽ താരസംഘടന നടപടിയെടുത്തില്ലെന്നാരോപിച്ച് നേരത്തെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ