'ആദ്യം വിളിച്ചത് സുരേഷ് ​ഗോപി, പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത മനുഷ്യത്വം'; അമ്മ രാജിയിൽ മാറ്റമില്ലെന്ന് ഹരീഷ് പേരടി

അമ്മയുടെ പ്രസിഡന്റിന്റെ സെക്രട്ടറിക്കും വ്യക്തിപരമായി രാജിക്കത്ത് അയച്ചെന്നും എന്നാൽ തന്നെ വിളിച്ചില്ലെന്നും താരം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ലൈം​ഗിക പീഡന പരാതിയിൽ നടൻ വിജയ് ബാബുവിനോടുള്ള താരസംഘടന അമ്മയുടെ മൃതുസമീപനത്തിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി രാജിസന്നദ്ധത അറിയിച്ചിരുന്നു. രാജി സന്നദ്ധതയിൽ താൻ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ഹരീഷ് പേരടി. അമ്മയുടെ പ്രസിഡന്റിന്റെ സെക്രട്ടറിക്കും വ്യക്തിപരമായി രാജിക്കത്ത് അയച്ചെന്നും എന്നാൽ തന്നെ വിളിച്ചില്ലെന്നുമാണ് താരം കുറിക്കുന്നത്. രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം വിളിച്ചത് സുരേഷ് ​ഗോപിയാണെന്നും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് നന്ദി പറയുന്നതായും പേരടി വ്യക്തമാക്കി. 

ഹരീഷ് പേരടിയുടെ വാക്കുകൾ

A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു...A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു" നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം" എന്ന് ...ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും...A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല...- ഹരീഷ് പേരടി കുറിച്ചു.

 പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന അമ്മയിലെ തന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചുതരേണ്ടെന്നും ഹരീഷ് കുറിച്ചു. ബലാത്സം​ഗ കുറ്റാരോപിതനായ നടൻ വിജയ് ബാബുവിനോടുള്ള താരസംഘടനയായ അമ്മയുടെ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. അമ്മയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടിമാരായ ശ്വേത മേനോൻ, മാലാ പാർവതി, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു. ഇവരെ പ്രശംസിച്ചുകൊണ്ടും ഹരീഷ് പേരടി രം​ഗത്തെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com