തന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന ഒരാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി സജിത മഠത്തിൽ. താൻ നിർമാണ പങ്കാളിയാവുന്ന സിനിമയിൽ വേഷമുണ്ടെന്ന് പറഞ്ഞ് മൂന്നു ലക്ഷം തട്ടിയെടുത്തു എന്നാണ് താരം പറയുന്നത്. ഗൾഫ് മലയാളിയുടെ പണമാണ് നഷ്ടപ്പെട്ടത്. തട്ടിപ്പിനെക്കുറിച്ച് ഇയാൾ തന്നെയാണ് സജിതയെ വിളിച്ച് അറിയിച്ചത്. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സജിത ഫെയ്സ്ബുക്കിൽ കുറിച്ചു. തട്ടിപ്പ് നടത്തിയ ആളുടെ ചിത്രവും സജിത പങ്കുവച്ചിട്ടുണ്ട്.
സജിത മഠത്തിലിന്റെ കുറിപ്പ് വായിക്കാം
അപ്പോ സുഹൃത്തുക്കളെ താഴെ കാണുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണെത്രെ. അയാൾക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ഒരിക്കലെന്നെ വിളിച്ച് സ്ക്രിപ്പറ്റ് ചർച്ച ചെയ്യണമെന്നു പറഞ്ഞു. മറ്റൊരു ദിവസം ആവട്ടെ എന്നും പറഞ്ഞു. പക്ഷെ ശേഷം വിവരമൊന്നുമില്ല. പിന്നീട് കക്ഷിയുടെ മെസേജ് വരുന്നത് ഞാൻ വാട്സപ്പ് സ്റ്റാറ്റസ്സായി ഒരു ഓഡിഷൻ കോൾ ഷെയർ ചെയ്തപ്പോഴാണ്. അയാളുടെ ഒരടുത്ത സുഹൃത്തിന്റെ മകനെ അഭിനയിപ്പിക്കാൻ ഈ സിനിമയിൽ പറ്റുമോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ്. അതിൽ ഇമെയിൽ ഉണ്ടല്ലോ അതിലേക്ക് അയക്കൂ എന്ന മറുപടിയും ഞാനയച്ചു. പിന്നീട് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് ചോദിച്ചു മെസേജ് വന്നു. അതിന്റെ കാസ്റ്റിങ്ങ് ഇന്ന ആളാണ് നടത്തുന്നത് എന്നു മറുപടിയും കൊടുത്തു. അതവിടെ കഴിഞ്ഞു.
ഇന്നലെ ഒരു ഗൾഫിലെ ഒരു ടീനേജ് നടന്റെ പിതാവിന്റെ ഫോൺ വരുന്നു. സജിത മഠത്തിലും കൂടി ചേർന്ന് നിർമ്മിക്കുന്ന പടത്തിൽ ഒരു കഥാപാത്രം മകന് പറ്റിയതുണ്ട് എന്നു പറഞ്ഞ് ഇതേ പ്രസൂൺ ( ഇയാൾ രണ്ടുവർഷമായി ഈ പിതാവിന്റെ സുഹൃത്തുമായിരുന്നുവത്രെ!) മൂന്നു ലക്ഷം എന്റെ പേരിൽ തട്ടിയെത്രെ! അതിനായി വലിയ ഒരു കഥയും അയാൾ മെനഞ്ഞെടുത്തിട്ടുണ്ട്.
സിനിമ നടക്കുന്നില്ലെന്ന് മനസ്സിലായതിനാൽ അയാൾ പ്രസൂണിനോട് പണം തിരിച്ച് ചോദിച്ചു. കക്ഷി അതോടെ ഫോൺ പൂട്ടി വെച്ച് മുങ്ങി. ഇനി എന്തു ചെയ്യും?
ആ രക്ഷിതാവിന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടണം. അതേ പോലെ എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല. അതിനാൽ ഈ വിവരം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായ നിർദ്ദേശങ്ങൾ ആവശ്യമുണ്ട്. ഈ കക്ഷിയെ ഏതെങ്കിലും രീതിയിൽ പരിചയമുണ്ടെങ്കിൽ എന്നെ അറിയിക്കണേ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ