

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടൻ സൗബിൻ ഷാഹിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സൗബിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം മുന്നോട്ടു പോകുന്നതിൽ കോടതി എതിർപ്പ് പറഞ്ഞിട്ടില്ല. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. അതിനിടെയാണ് പൊലീസ് വീണ്ടും സൗബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് പൊലീസ് സൗബിനെതിരെ കേസെടുത്തത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മൽ ബോയ്സ് സനിമയ്ക്കായി സിറാജിൽ നിന്നു 7 കോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാൽ മടക്കു മുതൽ പോലും തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് സിറാജ് പൊലീസിനെ സമീപിച്ചത്.
ചിത്രീകരണം തുടങ്ങും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നു വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികൾ വാങ്ങിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം പണമിടപാട് കരാറിൽ എഴുതി ചേർക്കുകയും ചെയ്തു. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തൽ. അതിനാൽ സംഭവത്തിൽ ക്രമിനൽ സ്വഭാവമുണ്ടെന്നാണ് പൊലീസ് നിലപാട്.
പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിലെത്തിയതോടെ സൗബിനും സംഘവും ഒത്തു തീർപ്പിനുള്ള ശ്രമം നടക്കുകയാണെന്നു അറിയിച്ചു. തുടർന്നു മുടക്കു മുതൽ മാത്രം സിറാജിനു തിരികെ നൽകി. കരാറിൽ പറഞ്ഞ 40 ശതമാനം ലാഭം കൊടുത്തില്ല.
വിഷയത്തിൽ പൊലീസ് അന്വേഷണം വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർ നടപടികൾ തീരുമാനിക്കുന്നതിനായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘം യോഗം ചേരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates