

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടനും എഴുത്തുകാരനായ വി കെ ശ്രീരാമൻ. ഇപ്പോൾ മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൂടി തന്റെ വീട് സന്ദർശിച്ചതിനെക്കുറിച്ച് ശ്രീരാമൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഗുരുവായൂർ ഒരു വിവാഹത്തിന് പോകുന്നതു വഴിയാണ് സൂപ്പർതാരം തന്റെ സുഹൃത്തിന്റെ വീട്ടിൽ എത്തിയത്. അടുക്കളയിലെ വാഴക്കുല കണ്ട് തന്റെ ഭാര്യയുമായി മമ്മൂട്ടി നടത്തിയ രസകരമായ സംഭാഷണത്തേക്കുറിച്ചാണ് കുറിപ്പ്. മമ്മൂട്ടിയും സുൽഫത്തും തന്റെ ഭാര്യയ്ക്കൊപ്പം അടുക്കളയിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്.
വി കെ ശ്രീരാമന്റെ കുറിപ്പ്
ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി .
വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
"നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?"
" . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും... ചെലേപ്പൊ പയറുപ്പേരീം "
"പിന്നെ... ? "
"പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ"
"പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?"
"മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂൻ്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും."
"ആരാ ഈ പഴുന്നാൻ മാത്തു?"
ചോദ്യം എന്നോടായിരുന്നു.
"പഴുന്നാൻ മാത്തൂൻ്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ൽ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്."
"അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ "
അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates