

മികച്ച പ്രകടനത്തിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധനേടിയ നടനാണ് നവാസ് വള്ളിക്കുന്ന്. ഇപ്പോൾ ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെട്ടതിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് നവാസ്. കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി മഹാരാജാസിൽ എത്തിയപ്പോഴാണ് നവാസ് കാണാൻ പോയത്. തന്നെ കണ്ടപ്പോൾ നവാസ് അല്ലേ എന്ന് മമ്മൂട്ടി ചോദിച്ചു. താൻ അഭിനയിച്ച സിനിമകൾ പോലും മമ്മൂട്ടി ഓർത്തെടുത്തു പറഞ്ഞു എന്നാണ് നവാസ് പറയുന്നത്.
നവാസ് വള്ളിക്കുന്നിന്റെ കുറിപ്പ് വായിക്കാം
കേരള ക്രൈം ഫയൽ എന്ന എന്റെ 
വെബ് സീരീസ് സമയത്ത് കണ്ണൂർ സ്ക്വാഡ് ഷൂട്ടിംഗിനായി മമ്മുക്ക  മഹാരാജാസിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ഒന്ന് കാണാനും പറ്റിയെങ്കിൽ അടുത്തു പോയി പരിചയപ്പെടാനുമായി അങ്ങോട്ട് ചെന്നു.
അസീസ്ക്ക എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ,
അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേർത്തു.
അന്തം വിട്ട് നിന്ന എന്നോട് നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു
എന്ന് ചോദിച്ചു.
ഇന്ദ്രജിത്തല്ല, പ്രിത്ഥിരാജ് ആണെന്നും സിനിമ 'കുരുതി' ആണെന്നും ഞാൻ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടർന്നു കൊണ്ടേയിരുന്നു.
ഒടുവിൽ മമ്മുക്ക തന്നെ 'ഹലാൽ ലൗ സ്റ്റോറി'യെന്ന് പറഞ്ഞു.
ആ സിനിമയിൽ കുറഞ്ഞ സീനിൽ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രൻ ചേട്ടനുമായി കോമ്പിനേഷൻ സീനില്ലാത്തതിനാൽ ഞാനത് ഓർത്തതേയില്ല,
എങ്കിലും മമ്മുക്ക എന്നെ ഓർത്തെടുത്തു...
പിന്നെ,
"നമ്മുടെ കൂടെയൊന്നും സിനിമയിൽ  അഭിനയിക്കാൻ വിളിച്ചാൽ നീ വരില്ല അല്ലേ" എന്ന് കൂടി ചോദിച്ചു...
ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാൽ  'നേരറിയാൻ സി.ബി.ഐ' യിൽ നിന്നും അവസാന നിമിഷം പിൻമാറേണ്ടി വന്നതും മമ്മുക്ക ഓർത്തിരുന്നു.
ഇനിയെന്തു വേണമെനിക്ക്, 
ഇതിലും വലിയ പരിചയപ്പെടൽ വേറെ കാണുമോ...
ചില നേരങ്ങൾ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മൾ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും...
ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാൻ അന്ന് ഉള്ളു നിറഞ്ഞ്  തിരികെ മടങ്ങുമ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ ഞാൻ പാടേ മറന്നു പോയിരുന്നു.
ഒരു വർഷത്തിനിപ്പുറം സോഷ്യൽ മീഡിയയിൽ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാൻ അറിയാതെടുത്ത വീഡിയോ കണ്ടപ്പോൾ പഴയ ഓർമകൾ ഉള്ളിൽ അറിയാതൊരു കുളിരായി പടരുന്നു....love you mammukka
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
