
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ച് നടൻ മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനു താഴെ വിദ്വേഷ കമന്‍റുകളുടെ പ്രളയം. വൻതോതിൽ സൈബർ ആക്രമണം നടക്കുകയാണ്, മോഹന്‍ലാലിനെതിരെ. മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ സിനിമയെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകളുയരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണെന്നായിരുന്നു മോഹൻലാൽ കുറിച്ചത്. ഇതിന് താഴെയാണ് ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
"ഒരു എംപുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്", "പത്ത് പുത്തന് വേണ്ടി ദയവായി ഇനി ഇതും വെളുപ്പിച്ച് സിനിമ എടുക്കരുത്", "ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമ എടുക്കൂ ലാലേട്ടാ", "പോസ്റ്റ് മുക്കിയിട്ട് കേണൽ പദവിയും തിരികെ കൊടുത്ത് താൻ പോയി സയ്ദ് മസൂദിന് ഊഞ്ഞാലാട്ടി കൊടുക്ക്",
"ഇപ്പോൾ ലാലേട്ടന് മനസ്സിലായി കാണും, ഗുജറാത്തിൽ എങ്ങിനെ ആണ് കലാപം തുടങ്ങിയത് എന്ന്... രാജപ്പനെ വിളിക്കുമ്പോ ഒന്ന് പറഞ്ഞേക്ക്.. മോനെ നമ്മൾ ചെയ്തത് ശരിയായില്ല എന്ന്", "എംപുരാൻ 3 യിൽ ഈ കഥ കൂടി കാണിക്കുവാൻ താങ്കൾക്ക് കഴിയുമോ", "നിങ്ങളെ മലയാളികൾ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു മോഹൻലാൽ. 45 വർഷം കൊണ്ട് നിങ്ങൾ നേടിയത് ഒരൊറ്റയാൾ ഒരൊറ്റ ഫിലിം കൊണ്ടു നശിപ്പിച്ചു കൈയിൽ തന്നു. അവനെ വിശ്വസിച്ചിടത്തി നിന്നു നിങ്ങളുടെ പതനം തുടങ്ങി. ഇനി ആ ഭാരത സൈന്യത്തിന്റെ കുപ്പായംകൂടി അഴിച്ചുവെച്ചാൽ നിങ്ങൾ തികച്ചും അന്യനാകും!"- എന്നൊക്കെയാണ് നടനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
എന്നാൽ മോഹൻലാലിനെതിരെ ഉയരുന്ന സൈബർ ആക്രമണത്തിൽ നിരാശ പങ്കുവയ്ക്കുന്നവരും കുറവല്ല. "ഒരുപാട് സ്നേഹിച്ചത് കൊണ്ടാവാം, മനുഷ്യർക്ക് ഇത്രയേറെ നിരാശ", "ഇത്രയേറെ വെറുക്കപ്പെട്ടവനായി മാറാൻ കാരണം ഒറ്റ സിനിമ. പൃഥ്വിക്കും മുരളി ഗോപിക്കും പോലും ഇത്ര വെറുപ്പ് വരുന്നില്ല". - എന്നൊക്കെയാണ് മോഹൻലാലിനെ പിന്തുണച്ച് രംഗത്തെത്തുന്നവർ കമന്റ് ചെയ്തിരിക്കുന്നത്.
മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
"പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാനാവില്ല.
ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക്, നിങ്ങളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണെന്നറിയാം. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അറിയുക. മുഴുവൻ രാജ്യവും ഈ ദുഃഖത്തിൽ നിങ്ങളോടൊപ്പം നിൽക്കുന്നു. നമുക്ക് പരസ്പരം കുറച്ചു കൂടി മുറുകെ പിടിക്കാം, ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ