ഗൂഡല്ലൂർ; കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. തമിഴ്നാട് ഗൂഡല്ലൂരിലാണ് അതിദാരുണമായ സംഭവമുണ്ടായത്. കൊളപ്പള്ളി ടാൻടീയുടെ പത്താം നമ്പർ പാടിക്ക് സമീപം ആനന്ദരാജ് (48), മകൻ പ്രശാന്ത്(20) എന്നിവരാണ് പത്ത് മിനിറ്റ് വ്യത്യാസത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് ആറേകാലോടെ വോളിബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രശാന്ത്. വീടിന് 10 മീറ്റർ അകലെ വച്ച് കുടുംബാംഗങ്ങളുടെ മുൻപിലാണു പ്രശാന്തിനെ ആന ആക്രമിച്ചത്. പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു. 10 മിനിറ്റ് വ്യത്യാസത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പഞ്ചായത്ത് യൂണിയൻ കൗൺസിലറാണ് മരിച്ച ആനന്ദരാജ്.
കാട്ടാന ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. സംഭവത്തിൽ പ്രതിഷേധവും രൂക്ഷമാവുകയാണ്. രാത്രി വൈകിയും മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റാൻ നാട്ടുകാർ അനുവദിച്ചിട്ടില്ല. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. രണ്ടാഴ്ചയ്ക്കിടയിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ