നിയന്ത്രണങ്ങൾ കടുപ്പിക്കണം, കർഫ്യൂ ഏർപ്പെടുത്തണം;  കേരളം അടക്കം പത്തു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ  ജാഗ്രതാ നിർദേശം

കോവിഡ്  പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങ ളോട് കേന്ദ്ര ആരോ​ഗ്യസെക്രട്ടറി ആവശ്യപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: കേരളം അടക്കം പത്തു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന ജാഗ്രതാ നിർദേശം. കോവിഡ്  പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യസെക്രട്ടറി അയച്ച കത്തിൽ നിർദേശം നൽകി. വിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനും രാത്രികാല കർഫ്യൂ അടക്കമുള്ള നടപടികൾ കർക്കശമാക്കാനുമാണ് നിർദേശം നൽകിയിട്ടുള്ളത്. 

രാജ്യത്ത് ഒമൈക്രോൺ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദേശം. മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിൽ 
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ടിപിആർ 10 ശതമാനത്തിനും മുകളിലാണ്. ഏഴു സംസ്ഥാനങ്ങളിലെ 19 ജില്ലകളിൽ ടിപിആർ അ‍ഞ്ചിനും പത്തിനും ഇടയിലാണെന്നും കേന്ദ്ര ആരോ​ഗ്യസെക്രട്ടറി  രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. കേരളത്തിൽ  കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ടിപിആർ ഉയർന്നു നിൽക്കുന്നത്. 

ഈ സാഹചര്യത്തിൽ രാജ്യത്തെ ഈ 27 ജില്ലകളിലും ജാ​ഗ്രതയും പരിശോധനയും കൂടുതൽ ശക്തമാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി നിയന്ത്രണം കർശനമാക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലായി 33 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡിൻ്റെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഒമൈക്രോൺ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. 

17 പേരിൽ ഒമൈക്രോൺ കണ്ടെത്തിയതോടെ മഹാരാഷ്ട്രയിൽ സംസ്ഥാനസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാൻ, ദില്ലി, ഗുജറാത്ത്, കർണാടകം എന്നിവിടങ്ങളിലാണ് ഒമൈക്രോൺ കണ്ടെത്തിയത്. ജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com