മുംബൈ: മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. മഹാരാഷ്ട്ര പൊലീസിലെ നക്‌സൽ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടൽ നടത്തിയത്. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റെന്ന് ഗഡ്ചിറോളി എസ് പി പറഞ്ഞു. ധനോറയിലെ ഗ്യാരപട്ടി വനത്തിലാണ് മാവോയിസ്റ്റുകളും സേനയും ഏറ്റുമുട്ടൽ നടത്തിയത്.
തിരച്ചിലിനിടെ നക്‌സലുകൾ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. ആദ്യം നാല് പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഏറ്റുമുട്ടൽ അവസാനിച്ചപ്പോൾ 26 പേർ കൊല്ലപ്പെട്ടെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ എയർ ലിഫ്റ്റ് ചെയ്തു നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദാ അറസ്റ്റിലായിരുന്നു. ഝാർഖണ്ഡിൽ നിന്നാണ് കിഷൻ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇന്റലിജന്റ്‌സ് വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ ഇരുവരും പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുവരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ