ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1009 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 314 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരിച്ചു.
ഇതോടെ ഡല്‍ഹിയില്‍ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 2,641 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.70 ആണ്. ഇന്നലെ ഡല്‍ഹിയില്‍ 632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഡല്‍ഹിയിലാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തേതില്‍ നിന്ന് ഇരട്ടിയിലധികം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ 66 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 40 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 12,340 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാനും കോവിഡ് ആശങ്ക നിലനില്‍ക്കുന്ന മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കാനും മുന്‍കൂര്‍ നടപടി സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൊവ്വാഴ്ച നിര്‍ദേശിച്ചു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ