ടൊയ്‌ലറ്റിന്റെ വലിപ്പം പോലുമില്ലാത്ത കുടുസ്സുമുറി, ചുമരില്‍ ഒളിപ്പിച്ചത് പത്തു കോടി, ബിസിനസ് 1764 കോടിയുടേത്; ഞെട്ടി അധികൃതര്‍

35 ചതുരശ്ര അടി മാത്രമായിരുന്നു ഈ മുറിയുടെ വലിപ്പം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഒരു ടൊയ്‌ലറ്റിനത്ര പോലും വലിപ്പമില്ലാത്ത കുടുസ്സു മുറിയില്‍ റെയ്ഡിനെത്തിയ ജിഎസ്ടി അധികൃതര്‍ ഞെട്ടി- മുറിയുടെ ചുമരുകളിലും മറ്റുമായി അവര്‍ കണ്ടെത്തിയത് പത്തു കോടി രൂപയിലേറെ രൂപയുടെ കറന്‍സിയും വെള്ളിക്കട്ടികളും. 1764 കോടിയിലേറെ രൂപയുടെ ബിസിനസ്സാണ് ഈ മുറി കേന്ദ്രീകരിച്ചു നടന്നിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തെക്കന്‍ മുംബൈയിലെ സാവേരി ബസാറിലെ ചെറിയ കടമുറികളിലാണ് കഴിഞ്ഞയാഴ്ച മഹാരാഷ്ട്രാ ജിഎസ്ടി അധികൃതര്‍ റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ബിസിനസ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുഞ്ഞു മുറികളിലായിരുന്നു റെയ്ഡ്. ഇവ കേന്ദ്രീകരിച്ച് കോടികളുടെ ബുള്ളിയന്‍ ബിസിനസ് നടക്കുന്നുണ്ടെന്നായിരുന്നു വിവരം. ഇതില്‍ ഒന്നില്‍ നിന്നാണ് കറന്‍സിയും വെള്ളിക്കട്ടികളും കണ്ടെത്തിയത്. 35 ചതുരശ്ര അടി മാത്രമായിരുന്നു ഈ മുറിയുടെ വലിപ്പം. ചുമരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണവും വെള്ളിക്കട്ടികളും. 9.78 കോടിയുടെ കറന്‍സിയും 19 കിലോ വെള്ളിയുമാണ് കണ്ടെത്തിയത്. ആറു മണിക്കൂര്‍ കൊണ്ടാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ചാമുന്ദ ബുള്ളിയന്‍ എന്ന ഈ സ്ഥാപനത്തിന്റെ മൊത്തം വരുമാനം 2019ല്‍ 22.83 ലക്ഷം ആയിരുന്നത് 2020ല്‍ 652 കോടി ആയാണ് ഉയര്‍ന്നത്. പിറ്റേ വര്‍ഷം ഇത് 1764 കോടി ആയതായും പരിശോധനയില്‍ കണ്ടെത്തി. ഉടമകളില്‍നിന്നു വ്യക്തമായ വിശദീകരണമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുമുദ്രവച്ച അധികൃതര്‍ ഇന്‍കം ടാക്‌സ് വകുപ്പിനെ വിവരം അറിയിച്ചിരിക്കുകയാണ്.

അതിനിടെ കടയുടെ ഉടമ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com