ന്യൂഡല്‍ഹി: സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ബിജെപി കിസാന്‍മോര്‍ച്ച നേതാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി.അനധികൃത നിർമാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്.
നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ യുവതിയെ കിസാൻ മോർച്ച നേതാവ് കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.ബിജെപി നേതാവിന്റെ കെട്ടിടം ബുൾഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് വരവേറ്റത്. വെള്ളിയാഴ്ച ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ താമസക്കാരിയായ സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നു.
നോയ്ഡയിലെ സെക്ടർ 93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു പരാതി. മരം സുരക്ഷാഭീഷണി ഉയർത്തുന്നുവെന്നും മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്.
മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയ ശ്രീകാന്ത് ത്യാഗി കയ്യിൽ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്‌തതായി സ്ത്രീ പരാതിപ്പെട്ടിരുന്നു. ത്യാഗി തന്നെയും ഭർത്താവിനെയും കുട്ടികളെയും അധിക്ഷേപിച്ചുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഈ സംഭവത്തിൽ നോയിഡ് പൊലീസ് നോയിഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ശ്രീകാന്ത് ത്യാഗി ഒളിവിൽ പോയിരുന്നു. ഇയാൾ ഉത്തരാഖണ്ഡിൽ ഉള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിലുള്ളതായാണ് പൊലീസിന് ഒടുവിൽ ലഭിച്ച സൂചന. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി നോയിഡ പൊലീസ് ഉത്തരാഖണ്ഡിലേക്ക് പോയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ