ന്യൂഡല്‍ഹി: ലഹരി മരുന്ന് വാങ്ങാൻ പണം ചോദിച്ചതിന് ഡല്‍ഹിയില്‍ പട്ടാപ്പകല്‍ യുവാവിനെ മര്‍ദിച്ച് കൊന്നു. ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശത്തെ ഗുണ്ടയായ നരേന്ദ്ര എന്ന ബണ്ടി (28)യാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളും ഗുണ്ടകളുമായ രാഹുല്‍ കാളി, രോഹിത് കാളി എന്നിവരാണ് ബണ്ടിയെ കൊലപ്പെടുത്തിയത്.
കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ലഹരി മരുന്ന് വാങ്ങാനായി രാഹുലിനോട് ബണ്ടി പണം ചോദിച്ചതാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം.
തെരുവിലൂടെ നടന്നുവരികയായിരുന്ന ബണ്ടിയെ രാഹുലും രോഹിതും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മരിച്ചെന്ന് ഉറപ്പുവരുത്തും വരെ ഇരുവരും ചേര്‍ന്ന് ബണ്ടിയെ മര്‍ദിക്കുന്നതും ബ്ലേഡ് കൊണ്ട് കഴുത്തറുക്കുന്നതും സിസിടിവി ക്യാമറയില്‍ കാണാം. മര്‍ദിച്ച് നിലത്തിട്ട ശേഷം തുടര്‍ച്ചയായി തലയില്‍ കല്ലെറിയുന്നതും പിന്നീട് മറ്റൊരു വലിയ കല്ലെടുത്ത് തുടരെ തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവ സമയത്ത് നാട്ടുകാരും സമീപത്തുണ്ടായിരുന്നു.
ബണ്ടി മരിച്ചെന്ന് കരുതി ഇരുവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പിന്നീട് വിവരമറിഞ്ഞെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ ബണ്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രാഹുലിനെ അറസ്റ്റ് ചെയ്തു. രോഹിത്തിനായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ