ചെന്നൈ: നീറ്റ് പിജി പരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ തമിഴ്‌നാട്ടില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. കോയമ്പത്തൂര്‍ സ്വദേശി ഡോ. രാശിയാണ് മരിച്ചത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളു. പഠന മുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാശിയുടെ മരണത്തിന് പിന്നാലെ മെഡിക്കല്‍ നീറ്റ് പിജി പരീക്ഷാ നടത്തിപ്പ് അശാസ്ത്രീയമെന്ന ആരോപണം വീണ്ടും ഉയര്‍ന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം തമിഴ്‌നാട്ടില്‍ വീണ്ടും പ്രതിഷേധം സജീവമായി.
മേട്ടുപ്പാളയം സ്വദേശിയായ രാശി എംഡി പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. സമ്മര്‍ദ്ദം താങ്ങാനാകാതെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ആത്മഹത്യയെന്നാണ് സൂചന.
പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാര്‍ വന്ന് വിളിച്ചപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാശി ജീവനൊടുക്കിയതായി കണ്ടെത്തിയത്.
മേട്ടുപ്പാളയം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരീക്ഷയുടെ പിരിമുറുക്കത്തില്‍ രാശി കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മേട്ടുപ്പാളയം പൊലീസ് പറഞ്ഞു.
മെഡിക്കല്‍ പിജി നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. കോവിഡ് വ്യാപനം കാരണം നീണ്ടുപോയ കഴിഞ്ഞ വര്‍ഷത്തെ കൗണ്‍സിലിങും മറ്റ് നടപടിക്രമങ്ങളും കണക്കിലെടുത്ത് ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ നീട്ടിവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാശിയെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ