ന്യൂഡല്‍ഹി: ലിവിങ്ങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിന്റെ നടുക്കം മാറും മുമ്പേ, സമാനമായ മറ്റൊരു ഞെട്ടിക്കുന്ന കൊലപാതകം കൂടി ഡല്‍ഹിയില്‍ നിന്നും പുറത്തുവന്നു. ഈസ്റ്റ് ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് കൊലപാതകം അരങ്ങേറിയത്.
അഞ്ജൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ പൂനം, മകന്‍ ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അഞ്ജൻ ദാസിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് നഗരത്തിലെ വിവിധ ഇടങ്ങളിലായി മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അഴുകിയ നിലയില്‍ ജൂൺ മാസം ആദ്യമാണ് ഏതാനും മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. എന്നാല്‍ യാതൊരു തുമ്പും പൊലീസിന് ലഭിച്ചില്ല. അടുത്തിടെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തോടെ, ഈ സംഭവവും വിശദമായി അന്വേഷിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ദീപക്കിന്റെയും പൂനത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ദീപക് രാത്രികാലങ്ങളില്‍ ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെയും അമ്മ പൂനം പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കൊലപാതകം കൂടി ചുരുളഴിഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ