പ്രതിശ്രുത വധുവിന്റെയും അമ്മയുടെയും സ്വകാര്യ വീഡിയോ പകര്‍ത്തി, സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു;  യുവതി ഡോക്ടറെ അടിച്ചുകൊന്നു

27കാരനായ ഡോക്ടര്‍ വികാസ് ആണ് കൊല്ലപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളുരു: തന്റെയും അമ്മയുടെയും സ്വകാര്യവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഡോക്ടറെ പ്രതിശ്രുത വധു അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ 27കാരനായ ഡോക്ടര്‍ വികാസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ സുശീല്‍, ഗൗതം എന്നിവരുടെ സഹായത്തോടെ പ്രതിശ്രുത വധു പ്രതിപ വികാസിനെ കൊലപ്പെടുത്തുകയായിരുന്നെന്ന്‌ പൊലീസ് പറഞ്ഞു.

പ്രതിപക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സെപ്റ്റംബര്‍ പത്തിനാണ് യുവതിയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് വികാസ്  ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ പതിനെട്ടിന് അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. ഇരുവരും ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

പ്രതിപ ബംഗളൂരുവില്‍ ആര്‍കിടെക്റ്റാണ്. രണ്ടുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തതോടെ അടുത്തവര്‍ഷം നവംബറില്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു. യുക്രൈനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാസ് ചെന്നൈയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു.

ചെന്നൈയില്‍ നിന്ന് ആറുമാസത്തെ പഠനത്തിനായാണ് ഡോക്ടര്‍ ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് ഡോക്ടറും പ്രതിപയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഈ സമയത്താണ് ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൂടാതെ അമ്മയുടെ സ്വകാര്യവീഡിയോയും പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.

പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പങ്കുവെക്കുകയും ചെയ്തു. ഈ വിഡിയോ വൈറലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിപ ഇക്കാര്യം തന്റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിന് വികാസിനെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിക്കുകയും അവിടെ വച്ച് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com