ജയ്പൂര്‍: അപകടകരമായ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും അതിന് നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തിയാണെന്നും ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കൂട്ടര്‍ 2024ല്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തിന്റെ അന്ത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്ന് വിമാനം അയച്ചിരുന്നെങ്കില്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ജീവനക്കാരെ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് സത്യപാല്‍മാലിക് ആവര്‍ത്തിച്ചു. ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നാല്‍പ്പത് സൈനികരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അക്കാര്യം പറയുന്നതില്‍ നിന്ന് എന്നെ വിലക്കി. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വിഷയം രാഷ്ട്രീയവത്കരിക്കുമെന്ന് അന്നുതന്നെ താന്‍ മനസിലാക്കിയിരുന്നെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
കര്‍ഷകര്‍ ഒറ്റക്കെട്ടായി നില്‍ക്കാനും അവകാശങ്ങള്‍ക്കായി പോരാടാനും മാലിക് കര്‍ഷകരോട് ആഹ്വാനം ചെയ്തു. 2020-21ലെ കര്‍ഷക പ്രതിഷേധങ്ങള്‍ അവസാനിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ ഇതുവരെ നിറവേറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണാറായിരിക്കെ എന്തുകൊണ്ട് പുല്‍വാമ ആക്രമണം ഉന്നയിച്ചില്ലെന്ന അമിത് ഷായുടെ ചോദ്യത്തിന് അധികാരമില്ലാത്തപ്പോള്‍ താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നുപറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ