ബ്രിജ് ഭൂഷന്റെ റാലിക്ക് അനുമതി നിഷേധിച്ചു; മാറ്റിവെയ്ക്കുന്നതായി പ്രഖ്യാപനം

റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്
ബ്രിജ് ഭൂഷണ്‍/ ട്വിറ്റര്‍
ബ്രിജ് ഭൂഷണ്‍/ ട്വിറ്റര്‍

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതി യായ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍  പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തിങ്കളാഴ്ച അയോധ്യയില്‍ നടത്താനിരുന്ന റാലി മാറ്റിവെച്ചു. റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പുറത്തുവന്നിരുന്നു. ഇതും റാലി പിന്‍വലിക്കാന്‍ ബ്രിജ് ഭൂഷണിനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വനിതാ അത്‌ലറ്റുകളെ കടന്നുപിടിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികാതിക്രമം, പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

'ജന്‍ചേതന മഹാറാലി' എന്ന പേരില്‍ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ബ്രിജ് ഭൂഷന്‍ അവകാശപ്പെട്ടിരുന്നു. സന്ന്യാസിമാരുടെ ആശീര്‍വാദത്തോടെ റാലി നടത്തുമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം. കേസില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നത് ബിജെപിയെ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. അതിനിടെ തന്റെ ശക്തി കാണിക്കാനാണ് ബ്രിജ് ഭൂഷണ്‍ റാലി നടത്തുന്നത് എന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കിയ സൂചന. അതിനിടെയാണ് റാലി നടത്തുന്നതിന് അനുമതി നിഷേധിച്ചതായി അയോധ്യ ജില്ലാ ഭരണകൂടം അറിയിച്ചത്. ബ്രിജ് ഭൂഷണിന് വേണ്ടി ബിജെപി കൗണ്‍സിലറാണ് റാലിക്ക് അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഇതോടെ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി കുറച്ച് ദിവസത്തേയ്ക്ക് നീട്ടിവെച്ചതായി ബ്രിജ് ബൂഷണ്‍ അറിയിക്കുകയായിരുന്നു.

റാലി നടത്തുന്നതിനോട് യുപിയിലെ ബിജെപി പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ചെറിയ തോതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നാണ് വിവരം. റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍, രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ 'തെറ്റായ കുറ്റം' ചുമത്തുകയാണെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com