ന്യൂഡല്‍ഹി: ശിവസേനയിലെ ആഭ്യന്തര കലഹത്തിനിടെ അന്നത്തെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വിശ്വാസവോട്ടു തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ വീഴ്ചയിലേക്ക് എത്തിച്ചെന്നും ജനാധിപത്യത്തിലൈ മോശം കാഴ്ചയാണ് ഇതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സഭാംഗങ്ങള്‍ക്കിടയിലും നേതൃത്വത്തിനെതിരെ വ്യാപകമായ അതൃപ്തിയുണ്ടെന്നു പറയുന്ന, 34 എംഎഎല്‍എമാരുടെ പ്രമേയം മാത്രമാണ് ഗവര്‍ണര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നത്. വിശ്വാസവോട്ടിനു നിര്‍ദേശം നല്‍കാന്‍ ഇതു മതിയോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. '' വിശ്വാസവോട്ട് സഭയുടെ നേതാവിനെ നിശ്ചയിക്കാനാണ്, പാര്‍ട്ടിയുടെ നേതാവിനെ തീരുമാനിക്കാനല്ല'' - കോടതി നിരീക്ഷിച്ചു.
ഭരണകക്ഷിയില്‍നിന്ന് അംഗങ്ങള്‍ കൂറുമാറുകയും ഗവര്‍ണര്‍ അവര്‍ക്കു സഖ്യകക്ഷിയാവുകയും ചെയ്താല്‍ സര്‍ക്കാരിന്റെ വീഴ്ചയാവും ഫലം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറിച്ചിടുന്നതിന് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കരുതെന്നു കോടതി പറഞ്ഞു. ഇതു ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം മോശം കാഴ്ചയാണ്. ഇത്തരമൊരു സാഹചര്യത്തിലേക്കു ഗവര്‍ണര്‍മാര്‍ കടക്കാനിടയാവരുത്. വിമത എംഎല്‍എമാരുടെ ജീവനു വരെ ഭീഷണി ഉണ്ടായിരുന്നതെന്ന വാദത്തോടു പ്രതികരിച്ചുകൊണ്ട്, അതിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും സര്‍ക്കാരിനെ മറിച്ചിടുകയല്ലെന്നും കോടതി പറഞ്ഞു.
മൂന്നു വര്‍ഷം രണ്ടു വിഭാഗങ്ങളും തമ്മില്‍ ആശയപരമായ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. കോണ്‍ഗ്രസും എന്‍സിപിയുമായും അവര്‍ മൂന്നു വര്‍ഷം ഒരുമിച്ചു കഴിഞ്ഞു. പിന്നെ പെട്ടെന്നൊരു രാത്രിയില്‍ എന്താണുണ്ടായത്? - കോടതി ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates