ശരദ് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനം ( വീഡിയോ)

 ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ശരദ് പവാര്‍ അറിയിച്ചു
ശരദ് പവാര്‍
ശരദ് പവാര്‍

മുംബൈ: ശരദ് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാര്‍  സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്.  ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ശരദ് പവാര്‍ അറിയിച്ചു. 

സജീവരാഷ്ട്രീയത്തില്‍ തുടരും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല. രാജ്യസഭാംഗത്വം അവസാനിക്കാന്‍ ഇനി മൂന്നു വര്‍ഷം കൂടിയുണ്ട്. ഈ കാലയളവില്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. മറ്റൊരു ചുമതലയും ഏറ്റെടുക്കില്ല. ഒരാളും അത്യാഗ്രഹിയാകരുതെന്നും ശരദ് പവാര്‍ പറഞ്ഞു. 

ഭാവി നടപടി തീരുമാനിക്കാൻ  മുതിർന്ന എൻസിപി നേതാക്കളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചതായി പവാർ അറിയിച്ചു.  പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, പി.സി ചാക്കോ, നർഹരി സിർവാൾ, അജിത് പവാർ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഹൗദ്, ഹസൻ മുഷ്‌രിഫ്, ധനജയ് മുണ്ടെ,  ജയദേവ് ഗെയ്‌ക്‌വാദ് എന്നിവരാണ് സമിതി അംഗങ്ങൾ. 

1960ലാണ് ശരദ് പവാര്‍ പൊതുരംഗത്തേക്കിറങ്ങുന്നത്. എംഎല്‍എ, എംപി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി നിരവധി പദവികളില്‍ പ്രവര്‍ത്തിച്ചു. 1978ല്‍ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. 38-ാം വയസ്സിലാണ് മുഖ്യമന്ത്രിയായത്. 1999 ല്‍ എന്‍സിപി രൂപീകരിച്ചതു മുതല്‍ പാര്‍ട്ടി അധ്യക്ഷനായി തുടരുകയായിരുന്നു. 

ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. അതിനിടെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള ശരദ് പവാറിന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. വികാരാധീനരായ എന്‍സിപി പ്രവര്‍ത്തകര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com