ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായ മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ പ്രതിഷേധം തുടരുന്നതിനിടെ, ബിജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തെറ്റുകള്‍ മറച്ചു വെക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു.
രാജ്യത്തിന്റെ ഘടനയില്‍ വിഘാതമുണ്ടാക്കാനും ഐക്യബോധം തകര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍ നിന്ന് ചൂടുകായാനാണ് ബിജെപിയുടെ ശ്രമം. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് മൂലം ഹരിയാനയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കപ്പെടുകയാണ്.
2002 ലെ ഗുജറാത്ത് കലാപത്തെയും സ്റ്റാലിൻ പരാമർശിച്ചു. 2002 ൽ ഗുജറാത്തിൽ വിതച്ച വിദ്വേഷമാണ് മണിപ്പൂരിലും ഹരിയാനയിലും വർഗീയ സംഘർഷമായി മാറിയത്. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അധികാരത്തിൽ വരേണ്ടതുണ്ട്. ഇല്ലെങ്കിൽ മണിപ്പൂരും ഹരിയാനയും രാജ്യത്താകെ പടരും. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ല എന്നതാണ് 2024- ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രാധാന്യമെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് സ്റ്റാലിന്റെ മകനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ