ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. വിസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് അതുകൊണ്ടാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സിഖ് വിഘടനവാദിയുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം മുന്‍വിധിയോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണ്. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുകളിലെയും കോണ്‍സുലേറ്റുകളിലെയും വിസ അപേക്ഷ നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ പങ്കുവച്ചിട്ടില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നത്തില്‍ സഖ്യകക്ഷികളോട് രാജ്യത്തിന്റെ കാഴ്ചപ്പാട് അറിയിച്ചോയെന്ന ചോദ്യത്തോട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി കാനഡ രംഗത്തെത്തി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സര്‍ക്കാര്‍ പ്രതികരിച്ചു.
കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രത്യേക ജാഗ്രതാനിര്‍ദേശമുണ്ട്. ഇന്ത്യാവിരുദ്ധ നീക്കങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു.
'നോക്കൂ, കാനഡ സുരക്ഷിത രാജ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നു കരുതുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളിലെ സംഭവങ്ങളും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോള്‍, എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്. ഏതു മാനദണ്ഡമനുസരിച്ചും കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണ്. നിയമവാഴ്ചയുള്ള രാജ്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്' ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ കാനഡ പൗരന്മാര്ക്ക് വിസ നല്‍കുന്നത് നിര്‍ത്തി; നടപടി കടുപ്പിച്ച് ഇന്ത്യ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ