

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി മറച്ചു വെക്കാതെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ. 'ഞാന്‍ സീനിയര്‍ നേതാവാണ്. ഞാനെങ്ങനെ ജനങ്ങളുടെ മുന്നില്‍ കൈകൂപ്പി വോട്ടു ചോദിക്കും?'. ഭോപ്പാലില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു.
മധ്യപ്രദേശിലെ ഇൻഡോർ-1 സീറ്റിലാണ് 67 കാരനായ കൈലാഷ് വിജയവര്‍ഗീയയെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്. മുമ്പ് ഇൻഡോർ മേയറായി കൈലാഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നിട്ടുള്ള അദ്ദേഹം, പിന്നീട് സംഘടനാ ചുമതലകളിലേക്ക് മാറുകയായിരുന്നു.
സത്യം പറഞ്ഞാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ശതമാനം പോലും താല്‍പ്പര്യമുണ്ടായിരുന്നില്ല. മത്സരിക്കാന്‍ അതിനുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനായിരുന്നു പദ്ധതിയിട്ടത്. എട്ടു പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് പദ്ധതിയിട്ടത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്നുപോലുമില്ല. നമ്മള്‍ ആഗ്രഹിക്കുന്നതു പോലെയല്ല സംഭവിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് ഉള്‍പ്പെട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയി. മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കുന്ന താന്‍ സ്ഥാനാര്‍ത്ഥിയായത് വിശ്വസിക്കാനാകുന്നില്ലെന്നും കൈലാഷ് വിജയ് വര്‍ഗീയ അഭിപ്രായപ്പെട്ടു.
സീനിയര്‍ നേതാവായ താനെങ്ങനെ കൈകൂപ്പി വോട്ടു ചോദിക്കുമെന്നപ്രസ്താവന വാര്‍ത്തയായതോടെ, കൈലാഷ് വിജയ്വര്‍ഗീയ ചുവടു മാറ്റി. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താന്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും ഏറ്റെടുക്കും. പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പരമാവധി പരിശ്രമിക്കുമെന്നും കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates