ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ് മേധാവിയടക്കം മുഴുവന്‍ ജീവനക്കാരും പുറത്ത്; കൂട്ട പിരിച്ചുവിടല്‍ തുടരുന്നു

നേരത്തെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് തുടങ്ങിയത്
ഇലോൺ മസ്ക്/ഫയല്‍
ഇലോൺ മസ്ക്/ഫയല്‍

ന്യൂഡല്‍ഹി: ട്വിറ്ററിന്റെ നിയന്ത്രണം ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ തുടങ്ങിയ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടി തുടരുന്നു. ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാര്‍ട്‌നര്‍ഷിപ്പ് വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍. സെയില്‍സ് വിഭാഗത്തില്‍ ചിലരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. 

ജീവനക്കാര്‍ ട്വീറ്റിലൂടെയാണ് പിരിച്ചു വിടുന്ന കാര്യം അറിയിച്ചത്. ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതല്‍ താഴെയുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  

നേരത്തെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. 

സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്റെ ബയോ 'ചീഫ് ട്വിറ്റ്' എന്ന് മസ്‌ക് മാറ്റിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചു. കൈയില്‍ ഒരു സിങ്കുമായാണ് മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത് എത്തിയത്. ലെറ്റ് ദാറ്റ് സിങ്ക് ഇന്‍ എന്ന് കുറിച്ച് മസ്‌ക് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും. 

ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മസ്‌ക് തുടക്കം കുറിച്ചത്. ഇടക്കുവെച്ച് ഇതില്‍ താത്പര്യമില്ലെന്നു മസ്‌ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഉടമകള്‍ കോടതിയില്‍ കേസ് നല്‍കിയതിന് പിന്നാലെ ഇടപാട് പൂര്‍ത്തിയാക്കുമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com