സ്ഥാനാർത്ഥി മാത്രമല്ല കേസ് വിവരങ്ങൾ രാഷ്ട്രീയ പാർട്ടികളും പരസ്യം ചെയ്യണം

സ്ഥാനാർത്ഥി മാത്രമല്ല കേസ് വിവരങ്ങൾ രാഷ്ട്രീയ പാർട്ടികളും പരസ്യം ചെയ്യണം

സ്ഥാനാർത്ഥിക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ പൂർണ വിവരങ്ങൾ അവരെ കൂടാതെ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും പത്ര, ദൃശ്യ മാധ്യമത്തിൽ പരസ്യം ചെയ്യണം
Published on

പാലക്കാട്: സ്ഥാനാർത്ഥിക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ പൂർണ വിവരങ്ങൾ അവരെ കൂടാതെ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും പത്ര, ദൃശ്യ മാധ്യമത്തിൽ പരസ്യം ചെയ്യണം. കഴിഞ്ഞ വർഷം സെപ്റ്റബംർ ഒൻപതിലെ സുപ്രീം കേ‍ാടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങൾ പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനം. കേസുകളെക്കുറിച്ചുള്ള വിവരം പത്രത്തിലും ദൃശ്യ മാധ്യമത്തിലുമായി സ്ഥാനാർത്ഥിയും പാർട്ടിയും മെ‍ാത്തം 12 തവണ പരസ്യം ചെയ്യേണ്ടിവരും. 

സ്ഥാനാർത്ഥി ഉൾപ്പെട്ട കേസുകൾ നാമനിർദേശ പത്രികയ്ക്കെ‍ാപ്പം സ്വത്തു വിവരങ്ങൾ നൽകുന്ന ഫേ‍ാം 26ലാണു ജില്ലാ വരണാധികാരിക്കു സത്യപ്രസ്താവനയായി നൽകുന്നത്. ആ വിവരങ്ങളാണു പരസ്യമായി നൽകുക. പത്രിക സ്വീകരിക്കുമ്പേ‍ാൾ പരസ്യം നൽകേണ്ട കാര്യം ഒ‍ാർമിപ്പിച്ചു വരണാധികാരി സി മൂന്ന് ഫേ‍ാം സ്ഥാനാർത്ഥിക്ക് നൽകും. പാർട്ടി, അല്ലെങ്കിൽ സംഘടന, മണ്ഡലം, കേ‍ാടതി, കേസ് ഏതു നിയമ പ്രകാരം, അതിന്റെ വകുപ്പ്, ശിക്ഷിക്കപ്പെട്ടെങ്കിൽ അതുസംബന്ധിച്ച മുഴുവൻ കാര്യങ്ങളും, ശിക്ഷാ കാലാവധി എന്നിവ പരസ്യത്തിൽ ഉണ്ടാകണം. 

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതിക്കു ശേഷം വേ‍‍ാട്ടെടുപ്പിനു രണ്ട് ദിവസം മുൻപായി നടപടി പൂർത്തിയാക്കണം. ദൃശ്യ മാധ്യമങ്ങളിൽ വേ‍ാട്ടെടുപ്പിനു 48 മണിക്കൂർ മുൻപു വരെ പരസ്യം ചെയ്യാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റിലും ഇതു നൽകിയിരിക്കണം.

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തിൽ വായനക്കാർ ശ്രദ്ധിക്കുന്ന സ്ഥലത്തു മൂന്ന് തവണ പ്രസിദ്ധീകരിച്ച് അതിന്റെ രേഖകൾ തെരഞ്ഞെടുപ്പു കമ്മിഷനു നൽകാനാണു നിർദേശം. ഒരു പ്രധാന ദൃശ്യ മാധ്യമത്തിലും മൂന്ന് തവണ പരസ്യം ചെയ്യണം. ഇതേ രീതിയിലാണു പാർട്ടിയും ചെയ്യേണ്ടത്. ദൃശ്യ മാധ്യമത്തിൽ പരസ്യം ഏഴ് സെക്കൻഡ് കാണിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ ചെലവു തെരഞ്ഞെടുപ്പു പ്രചാരണ വകയിൽ ഉൾപ്പെടുത്താം. വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായ രീതിയിൽ പ്രതിപാദിക്കുകയും ചെയ്യുന്നതു ശക്തമായ നടപടിക്ക് ഇടയാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com