

ലോകത്ത് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് അർബുദം. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന്റെ ഒരു പ്രധാന കാരണം കൂടിയാണ് കാൻസർ. ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ കോശങ്ങൾ വികസിക്കാം. നമ്മുടെ ശരീരത്തിൽ വ്യത്യസ്ത തരം കോശങ്ങളുണ്ട്. അവ സാധാരണ പ്രവർത്തനം നിലനിർത്താൻ ഒരു ദിവസം പല തവണ വികസിക്കുകയും പെരുകുകയും ചെയ്യുന്നു. എന്നാൽ ഇടയ്ക്കിടെ ഈ കോശവിഭജനത്തെ ബാധിക്കുകയും അസാധാരണമായി കോശ വളർച്ച സംഭവിക്കുകയും ചെയ്യുന്നതാണ് പിന്നീട് കാൻസർ ആയി വികസിക്കുന്നത്.
ശരീരത്തിന്റെ ഏതെങ്കിലുമൊരു ചെറിയ ഭാഗത്തോ അവയവത്തിലെയോ പ്രത്യക്ഷപ്പെടുകയും പിന്നീട് മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് രോഗാവസ്ഥയെ അപകടകാരിയാക്കുന്നത്. എന്നാൽ വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച കാൻസർ ചികിത്സാരംഗത്തിലും പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ കാൻസർ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. അതിന്റെ പ്രധാന കാരണം പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതും രോഗനിർണയം വൈകുന്നതുമാണ്.
കാൻസർ പലതരമുണ്ട്. മിക്ക കാൻസർ കേസുകളിലും ശരീരം ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. എന്നാൽ രോഗികൾ അത് തിരിച്ചറിയാതെ പോകുന്നത് രോഗാവസ്ഥ വളഷാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
എന്താണ് പ്രീ-കാൻസർ ലക്ഷണങ്ങൾ
കാൻസർ സാധ്യതയുള്ളതായി സൂചിപ്പിക്കുന്ന പ്രാരംഭ ലക്ഷണങ്ങളാണ് പ്രീ-കാൻസർ ലക്ഷണങ്ങൾ (Precancerous symptoms). ഇത് വളരെ സൂഷ്മമായിരിക്കും. എന്നാൽ നീണ്ടുനിൽക്കുന്നതുമായിരിക്കാം. ഗ്യാസിന്റെ പ്രശ്നമായിരിക്കാം, പനിയുടെ ലക്ഷണമായിരിക്കാമെന്ന് കരുതി ഇവ അവഗണിക്കുന്നു. എന്നാൽ കരൾ, പാൻക്രിയാറ്റിക് കാൻസറുകൾക്ക് പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.
വിട്ടുവിട്ടുള്ള വയറു വേദന,
രക്തസ്രാവം,
മലവിസർജ്ജനത്തിലോ മൂത്രസഞ്ചിയിലോ ഉള്ള മാറ്റങ്ങൾ,
വിശപ്പില്ലായ്മ,
ശരീരഭാരം കുറയുക,
വയറു സ്തംഭനം,
തുടർച്ചയായ ചുമ,
ഭക്ഷണം ഇറക്കുമ്പോൾ ബുദ്ധിമുട്ട് അല്ലെങ്കിൽ രുചിക്കുറവ്,
മറുകുകളിലോ ചർമത്തിലോ ഉള്ള മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാം.
ഈ ലക്ഷണങ്ങളിൽ പലതും മറ്റ് അവസ്ഥകൾ മൂലവും ഉണ്ടാകാം. എന്നാൽ അൾട്രസൗണ്ട് പരിശോധിക്കുന്നതിലൂടെ രോഗസാധ്യത മനസിലാക്കാൻ സാധിക്കും. പ്രീ കാൻസർ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും കാൻസറിനെ അതിജീവിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates