

ന്യൂഡൽഹി: ചാന്ദിപുര വൈറസ് വ്യാപനത്തിന്റെ ഭാഗമായി ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമിനെ നിയോഗിച്ചു. രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിനും ശാസ്ത്രീയ പഠനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടി. ദേശീയ രോഗനിയന്ത്രണ കേന്ദ്രം (NCDC), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് (DAHD) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സംഘമാണ് നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീം.
റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസ് ആണ് ചാന്ദിപുര വൈറസ്. പ്രധാനമായും സാൻഡ് ഫ്ലൈ (മണൽ ഈച്ച) വഴിയാണ് ഈ വൈറസ് പകരുന്നതെന്ന് കരുതുന്നുണ്ടെങ്കിലും, കൊതുക്, ചെള്ള് തുടങ്ങിയവയിലൂടെയും രോഗവ്യാപനം നടക്കുന്നതായി സംശയിക്കുന്നു. 15 വയസ്സിന് താഴെ പ്രായമായ കുട്ടികളെയാണ് വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നഗരപ്രദേശങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ചാന്ദിപുര വൈറസിന്റെ വ്യാപനരീതി, രോഗലക്ഷണങ്ങൾ, രോഗത്തിന്റെ തീവ്രത, ചികിത്സാ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി പഠനം നടത്തുന്നുണ്ട്. ദേശീയ രോഗനിരീക്ഷണ പരിപാടിയുടെ (IDSP) ഭാഗമായി NCDCയും സംസ്ഥാന രോഗനിരീക്ഷണ യൂണിറ്റുകളും ചേർന്നാണ് നിരീക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചാന്ദിപുര വൈറസ് വ്യാപനം അനാവരണം ചെയ്യുകയാണ് അന്വേഷണത്തിൻ്റെ പ്രധാന ലക്ഷ്യം.
സാധാരണ പനിയിൽ നിന്ന് ആരംഭിച്ച് ഗുരുതരമായ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോമിലേക്ക് (AES) വരെ ചാന്ദിപുര വൈറസ് കാരണമാകാം. ബാധിത ജില്ലകളിൽ കടുത്ത പനിയോ എഇഎസ് ലക്ഷണങ്ങളോ ഉള്ള രോഗികളിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി രോഗബാധിതരെന്നു സംശയിക്കുന്ന 184 കേസുകളിൽ 35 എണ്ണം പോസിറ്റീവായി സ്ഥിരീകരിച്ചു. ഇതുവരെ രോഗംബാധിച്ച് 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആദ്യം പനിയായി ആരംഭിക്കുന്ന രോഗം പിന്നീട് അപസ്മാരം, ബോധക്ഷയം, കോമ എന്നിവയിലേക്ക് നീങ്ങാനും ചില സാഹചര്യങ്ങളിൽ മരണത്തിനും കാരണമാകാനും സാധ്യതയുണ്ട്. വൈറസിനെതിരെ നിലവിൽ ഫലപ്രദമായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. രോഗവാഹകരെ നിയന്ത്രിക്കുക, വ്യക്തിശുചിത്വം പാലിക്കുക, പൊതുജന ബോധവൽക്കരണം നടത്തുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
നിലവിലെ രോഗവ്യാപനത്തിൽ കണ്ടെത്തിയ വൈറസ് സാമ്പിളുകളുടെ ഹോൾ ജീനോം സീക്വൻസിങ് ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിൽ (GBRC) പുരോഗമിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ ചെറിയ ജനിതക വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, നിലവിലെ വൈറസ് മുൻകാല വൈറസ് വകഭേദങ്ങളിൽ നിന്ന് കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ അറിയിച്ചു.
ഇന്ത്യയുടെ പലഭാഗങ്ങളിലും 2000-ന്റെ തുടക്കകാലത്ത് രോഗം റിപ്പോർട്ട് ചെയ്തിരുന്നു.1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ചാന്ദിപുര വൈറസ് എന്ന പേരുവന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപനം ഉണ്ടായിരിക്കുന്നത് 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളിൽ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates