

ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. ഏകദേശം 136 ദശലക്ഷം ആളുകൾ പ്രീഡയബറ്റിക് ആണ്. പ്രമേഹബാധിതർ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമത്തിലാണ്.
പ്രമേഹവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായി കേൾക്കുന്ന തെറ്റിദ്ധാരണ, പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികളിൽ അപകടമുണ്ടാക്കുമെന്നാണ്. അതുകൊണ്ട് തന്നെ പലരും പഴങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കി. എന്നാൽ ഈ വിശ്വാസം പൂർണമായും തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഒരു പഴത്തിന്റെ ഗുണം അതിന്റെ മധുരം മാത്രം അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കപ്പെടുന്നില്ല. അതിന്റെ ഗ്ലൈസെമിക് സൂചിക, ഗ്ലൈസെമിക് ലോഡ്, നാരുകളുടെ അളവ്, ഫ്രക്ടോസ് അളവ്, എത്ര അളവ് കഴിക്കുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു.
ചില പഴങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് താരതമ്യേന കൂടുതലാണ്. അത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന്‍ കാരണമാകും. അതിനാല്‍ ഈ പഴങ്ങള്‍ പരിമിതമായ അളവില്‍ കഴിക്കാനാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. മാങ്ങ, സപ്പോട്ട, മുന്തിരി, വാഴപ്പഴം, കസ്റ്റാര്‍ഡ് ആപ്പിള്‍, ചക്കപ്പഴം എന്നിവയൊക്കെ ആ ഗണത്തിൽ പെടുന്നതാണ്.
പേരയ്ക്ക, ആപ്പിള്‍, പിയര്‍, ഓറഞ്ച്, പപ്പായ, കിവി, ചെറി, ഞാവല്‍പഴം, റാസ്ബറി തുടങ്ങിയവയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലേക്ക് പതുക്കെയാണ് ഗ്ലൂക്കോസ് പുറത്തുവിടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനുള്ള സാധ്യത കുറയ്ക്കുന്നു.
പേരയ്ക്ക പ്രമേഹ രോഗികൾക്ക് മികച്ചതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 100 ഗ്രാം പേരയ്ക്കയില്‍ അഞ്ച് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ നേരം വയറു നിറയാതെ നിലനിര്‍ത്താനും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ പഴങ്ങള്‍ പരിമിതമായ അളവില്‍ കഴിക്കുന്നത് ഗുണം ചെയ്യും.
മിക്ക രോഗികളും പഴങ്ങളെ അവയുടെ മധുരം നോക്കി മാത്രമേ വിലയിരുത്തുന്നുള്ളൂ. എന്നാല്‍ ശരീരത്തിന്റെ പ്രതികരണം നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ് അളവ്, കഴിക്കുന്ന അളവ് എന്നിവയെ ആശ്രയിച്ചാണ് അവയുടെ ഗുണങ്ങളുള്ളത്. മിതമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹ ഭക്ഷണത്തിന്റെ സുരക്ഷിതമായ ഭാഗമാണ്. പഴച്ചാറുകള്‍ കഴിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ നാരുകളുടെ ഭൂരിഭാഗവും നീക്കം ചെയ്യപ്പെടുന്നു. ഇത് വേഗത്തില്‍ ഗ്ലൂക്കോസ് രക്തത്തില്‍ എത്താന്‍ കാരണമാകുന്നു.