

ചെറുപ്രായത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾക്കടിമപ്പെടേണ്ടി വരുന്നതിന് പിന്നിൽ മലയാളിയുടെ ഭക്ഷണശീലമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളിൽ ഗര്‍ഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം പിന്നീട് തുടരുന്ന ഒരു പ്രവണത ഇന്നത്തെ കാലത്ത് സാധാരണമായിരിക്കുകയാണ്. കൂടാതെ, മാതാപിതാക്കള്‍ക്ക് 50ലും 60ലുമാണ് പ്രമേഹം വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 30കളിലേക്ക് ഇറങ്ങി.
നമ്മുടെ ഭക്ഷണക്രമത്തിന്റെ നല്ലൊരു പങ്കും അന്നജം അടങ്ങിയ ധാന്യങ്ങളാണ്. അത്രയധികം അന്നജത്തിന്റെ ആവശ്യം നമ്മുടെ ശരീരത്തിനില്ല. ദിവസും 100-110 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മതിയാകും. എന്നാൽ മൂന്ന് നേരം അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍, അധികമാകുന്ന അന്നജം ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നു. നേരെമറിച്ച്, ശരീരത്തിൽ ഏറ്റവും കൂടുതൽ ആവശ്യമായ പ്രോട്ടീൻ അളവു ഭക്ഷണക്രമത്തിൽ ചേർക്കുന്നത് കുറവാണ് താനും.
പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. മുതിർന്ന ഒരാൾക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ആണ് ഡയറ്ററി അലവൻസ് ശുപാർശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികൾക്ക് 46 ഗ്രാമും ആണ്‍കുട്ടികൾക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നൽകേണ്ടത്.
ഒരു മുട്ടയില്‍ ഏകദേശം ആറ് ഗ്രാം പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. 50 ഗ്രാം മീന്‍ അല്ലെങ്കില്‍ ചിക്കന്‍ കഴിച്ചാല്‍ 5.5 ഗ്രാം മുതൽ ആറ് ഗ്രാം പ്രോട്ടീന്‍ ആണ് കിട്ടുന്നത്. അതുപോലെ 20ഗ്രാം പയറോ കടലയോ കഴിച്ചാല്‍ 4.5 ഗ്രാം പ്രോട്ടീന്‍ കിട്ടും. ഇത്ര കഴിച്ചാല്‍ പോലും ഒരു ദിവസം ആവശ്യമായ പ്രോട്ടീന്റെ അളവാകുന്നില്ല. മൂന്ന് നേരം നോൺ-വെജ് അല്ലെങ്കിൽ പയറോ കടലയോ കഴിക്കുന്നവർ ചുരുക്കമായിരിക്കും.
പ്രോട്ടീന്റെ അഭാവവും കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതും പഞ്ചസാരയുടെ വര്‍ധിച്ച ഉപഭോഗവുമാണ് ജീവിതശൈലി രോഗങ്ങള്‍ നേരത്തെ ഉണ്ടാവാനുള്ള പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് നേരം കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന്റെ കോമ്പിനേഷനുകൾ ചേർക്കാൻ ശ്രമിക്കുക.
മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്‌സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളർച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യകരമാണ്. കായകരംഗത്തുള്ളവർക്കും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ രീതി ഗുണം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates