

ശൈശവഘട്ടത്തില്‍ പഞ്ചസാര നിയന്ത്രിക്കുന്നത് ജീവിതത്തിൽ പിന്നീട് പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. യുകെയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തുണ്ടായിരുന്ന പഞ്ചസാര റേഷൻ ഡാറ്റ വിശകലനം ചെയ്താണ് സതേൺ കാലിഫോർണിയ സർവകലാശാല ഗവേഷർ ഈ പഠനം നടത്തിയത്. ബയോബാങ്കിൽ നിന്ന് 1951 മുതൽ 1956 വരെ ജനിച്ച് വളര്‍ന്ന 60,000 പേരുടെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.
പഞ്ചസാര റേഷന്‍ ഉണ്ടായിരുന്ന സമയത്ത് ജനിച്ച് വളര്‍ന്നവരും 1953-ല്‍ പഞ്ചസാര നിയന്ത്രണം നീക്കിയതിന് ശേഷം ജനിച്ച് വളര്‍ന്നവരും എന്നിങ്ങളെ രണ്ട് വിഭാഗങ്ങളായി ആളുകളെ തിരിച്ചു. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ പരിമിതമായ പഞ്ചസാര ഉപയോഗിച്ചവർക്ക് മുതിർന്നപ്പോള്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 38 ശതമാനവും ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യത 21 ശതമാനവും കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി.
ആദ്യ 1000 ദിവസം നിര്‍ണായകം
ഗർഭാവസ്ഥയിലുള്ളപ്പോള്‍ മുതൽ കുഞ്ഞുങ്ങളുടെ ആദ്യത്തെ 1000 ദിവസങ്ങൾ അവരുടെ ദീർഘകാല ആരോഗ്യത്തിന് നിർണായകമാണ്. ഈ കാലയളവിൽ കഴിക്കുന്ന പോഷകങ്ങളാണ് അവരുടെ ശരീരത്തിന്റെയും തലച്ചോറിന്റെയും വളർച്ചയെ രൂപപ്പെടുത്തുന്നത്. അമ്മ കഴിക്കുന്ന ഭക്ഷണം ഗര്ഭപിണ്ഡത്തിൻ്റെ വികാസത്തെ നേരിട്ട് സ്വാധീനിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഭക്ഷണത്തിൽ പഞ്ചസാര പരിമിതപ്പെടുത്തുക വലിയ വെല്ലുവിളിയാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
പാക്കറ്റ് ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും. ആരോഗ്യകരമായ തിരഞ്ഞെടുപ്പികൾ നടത്തേണ്ടതിന് മാതാപിതാക്കളെ ബോധവത്കരിക്കേണ്ടതുണ്ട്. ഇടയ്ക്കിടെയുള്ള ട്രീറ്റുകൾ ദോഷകരമല്ലെങ്കിലും കുട്ടികളിൽ പഞ്ചസാര ഉപഭോഗം പരിമിതപ്പെടുത്തുന്നത് അവരുടെ ദീർഘകാല ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates