18 വർഷം മുൻപ് നഷ്ടമായ സുഹൃത്തിനെ ഇൻസ്റ്റഗ്രാമിലൂടെ കണ്ടെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് യുവതി. എൽകെജിയിൽ തനിക്കൊപ്പം പഠിച്ച ലക്ഷിത എന്ന സുഹൃത്തിനെ കണ്ടെത്താൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റഗ്രാമിലൂടെ കഠിന ശ്രമത്തിലായിരുന്നു നേഹ എന്ന 21കാരി. ലക്ഷിതയെ കണ്ടെത്താൻ പ്രത്യേകം ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചായിരുന്നു നേഹയുടെ അന്വേഷണം. ലക്ഷിത എന്ന പേരും എൽകെജിയിൽ വെച്ചെടുത്ത ഒരു ചിത്രവും മാത്രമാണ് നേഹയുടെ കയ്യിലുണ്ടായിരുന്നത്. 'ഫൈൻഡിങ് ലക്ഷിത' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു.
'നഷ്ടപ്പെട്ടു പോയ ബാല്യകാല സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. ലക്ഷിത- പ്രായം 21, സഹോദരന്റെ പേര് കുനാൽ'- എന്ന് അക്കൗണ്ടിന്റെ ബയോയിൽ നേഹ എഴുതി. ഇൻസ്റ്റഗ്രാമിൽ ലക്ഷിത എന്ന പേരുള്ള എല്ലാ പ്രൊഫൈലുമായി നേഹ ബന്ധപ്പെട്ടു. അങ്ങനെ ഒടുവിൽ യഥാർഥ ലക്ഷിതയെ കണ്ടെത്തിയതായി നേഹ അറിയിച്ചു. ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്തിന്റെ മനോഹര വിഡിയോയും നേഹ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
'അവസാനം... ഞാൻ നിന്നെ കണ്ടെത്തി. നിന്നെ തേടിയുള്ള അന്വേഷണം അത്ര എളുപ്പമായിരുന്നില്ല. എന്നാൽ എനിക്ക് അതിന് സാധിച്ചു' എന്നും വിഡിയോ പങ്കുവെച്ച് നേഹ കുറിച്ചു. എൽകെജിൽ ഒരുമിച്ചു പഠിച്ച ലക്ഷിക 2006ൽ ജയ്പൂരിലേക്ക് പോയതിന് ശേഷം ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്നും നേഹ പറഞ്ഞു. സുഹൃത്തിന് വേണ്ടിയുള്ള നേഹയുടെ അന്വേഷണം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഏതാണ്ട് ഏഴ് മില്യൺ ആളുകളാണ് നേഹയുടെ വിഡിയോയ്ക്ക് പ്രതികരിച്ചത്. ഏഴ് ലക്ഷത്തോളം ലൈക്കുകളും വിഡിയോയ്‌ക്ക് ലഭിച്ചു. 'നീ എന്നെ കരയിപ്പിച്ചു' എന്ന് വിഡിയോയ്‌ക്ക് താഴെ ലക്ഷിത കമന്റ് ചെയ്‌തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ