പരിശീലനം തുടങ്ങി, ബിസിസിഐ നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്‌

രാജ്യാന്തര തലത്തില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട കളിക്കാര്‍ക്ക് പോലും എനിക്ക് നേരിട്ടത് പോലെ കഠിനമായ ശിക്ഷ ലഭിച്ചിട്ടില്ല
പരിശീലനം തുടങ്ങി, ബിസിസിഐ നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്‌

ന്യൂഡല്‍ഹി: തന്റെ വിലക്കില്‍ തീരുമാനം എടുക്കുവാന്‍ സുപ്രീംകോടതി ബിസിസിഐയ്ക്ക് അനുവദിച്ചിരിക്കുന്ന 90 ദിവസത്തെ സമയപരിധിക്ക് മുന്‍പ് തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ബിസിസിഐ നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് സുപ്രീംകോടതി ആജീവനാന്ത വിലക്ക് നീക്കിയതിന് പിന്നാലെ ശ്രീശാന്ത് പ്രതികരിച്ചു.

രാജ്യാന്തര തലത്തില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട കളിക്കാര്‍ക്ക് പോലും എനിക്ക് നേരിട്ടത് പോലെ കഠിനമായ ശിക്ഷ ലഭിച്ചിട്ടില്ല. തനിക്കെതിരായ ശിക്ഷാ നടപടി സംബന്ധിച്ച തീരുമാനം വേഗത്തിലെടുക്കണം എന്ന് ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിക്കും. ആറ് മാസത്തിന് മുന്‍പ് തന്നെ പരിശീലനം തുടങ്ങിയതായും, സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുള്ള സാധ്യതയാണ് തേടുന്നത് എന്നും ശ്രീശാന്ത് വ്യക്തമാക്കി.

ആജിവനാന്ത വിലക്ക് മാറിയതോടെ, ബിസിസിഐ എനിക്ക് മേല്‍ ചുമത്താന്‍ സാധ്യതയുള്ള വിലക്ക് കാലാവധി ഞാന്‍ ഇതിനോടകം തന്നെ പിന്നിട്ടു കഴിഞ്ഞു. ഇതില്‍ കൂടുതല്‍ വിലക്ക് എനിക്ക് മേല്‍ ഏര്‍പ്പെടുത്തണം എങ്കില്‍ ബിസിസിഐ പുതിയ നിയമം കൊണ്ടുവരേണ്ടി വരും. 37 വയസായി എനിക്ക്. ഇനി ക്രിക്കറ്റില്‍ മാത്രമായിരിക്കും ശ്രദ്ധ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ, പ്രചാരണത്തിനായി ഇറങ്ങുകയോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു. 

ശ്രീശാന്തിന് ക്ലീന്‍ ചീട്ട് നല്‍കാതെയാണ് സുപ്രീംകോടതി ആജിവനാന്ത വിലക്ക് പിന്‍വലിച്ചിരിക്കുന്നത്. ശ്രീശാന്ത് വാദുവെപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബിസിസിഐ നടപടി ശരിവെച്ച കോടതി, അതിന് ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്യുകയായിരുന്നു. ക്രിമിനല്‍ നടപടിയും അച്ചടക്ക ലംഘനവും രണ്ടാണെന്നും കോടതി വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com