അതിവേ​ഗ അർധ സെഞ്ച്വറിയുമായി മിന്നൽപ്പിണരായി ബട്ലർ; ഓസീസിനെ തകർത്തെറിഞ്ഞ് അനായാസം ഇം​ഗ്ലണ്ട്

അതിവേ​ഗ അർധ സെഞ്ച്വറിയുമായി മിന്നൽപ്പിണരായി ബട്ലർ; ഓസീസിനെ തകർത്തെറിഞ്ഞ് അനായാസം ഇം​ഗ്ലണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടോസ് നേടി എതിരാളികളെ ബാറ്റിങിന് വിട്ട് സ്കോർ പിന്തുടർന്ന് ജയിക്കുക എന്ന ലളിത തന്ത്രം ഇം​ഗ്ലണ്ട് സമർഥമായി ഇത്തവണയും നടപ്പാക്കിയപ്പോൾ ഓസ്ട്രേലിയക്കെതിരെ അവർക്ക് അനായസ വിജയം. കരുത്തൻമാർ നേർക്കുനേർ വന്നപ്പോൾ എട്ട് വിക്കറ്റിനാണ് ഇം​ഗ്ലണ്ട് എട്ട് വിക്കറ്റിന് അനായാസ വിജയം സ്വന്തമാക്കി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ടി20 ലോകകപ്പിൽ അവരുടെ മൂന്നാമത്തെ മാത്രം ചെറിയ സ്കോറായ 125 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട്, മറുപടി ബാറ്റിങ്ങിൽ 50 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. അതും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ. ഓസീസിന്റെ ആദ്യ തോൽവിയാണിത്. ഇംഗ്ലണ്ടിന്റെ തുടർച്ചയായ മൂന്നാം ജയവും. ജയത്തോടെ ഇം​ഗ്ലണ്ട് അടുത്ത ഘട്ടത്തിനോട് കൂടുതൽ അടുക്കുകയും ചെയ്തു. 

അതിവേ​ഗം ബട്ലർ

ഈ ടൂർണമെന്റിലെ അതിവേഗ അർധ സെഞ്ച്വറി കുറിച്ച് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മിന്നൽപ്പിണറായ ഓപ്പണർ ജോസ് ബട്‍ലറിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. ബട്‍ലർ 32 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 71 റൺസുമായി പുറത്താകാതെ നിന്നു. ബട്‍ലറിന്റെ കടന്നാക്രമണത്തിൽ ഓസീസ് ബൗളർമാർ തളർന്നതോടെ, ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി.

ഓപ്പണിങ് വിക്കറ്റിൽ ജെയ്സൻ റോയിക്കൊപ്പം വെറും 32 പന്തിൽ 66 റൺസാണ് ബട്‍ലർ അടിച്ചു കൂട്ടിയത്. റോയ് 20 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 22 റൺസെടുത്ത് പുറത്തായി. പവർപ്ലേയിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവുമുയർന്ന സ്കോറും ഇവർ സ്വന്തമാക്കി. ആദ്യ ആറ് ഓവറിൽ 66 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇതേ വേദിയിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്നു നേടിയ 63 റൺസ് ഇവരുടെ തകർപ്പൻ പ്രകടനത്തിൽ പിന്നിലായി.

എട്ട് പന്തിൽ ഒരു ഫോർ സഹിതം എട്ട് റൺസെടുത്ത ഡേവിഡ് മലാനാണ് പുറത്തായ മറ്റൊരു താരം. ജോണി ബെയർസ്റ്റോ 11 പന്തിൽ രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 16 റൺസുമായി ബട്‍ലറിന് കൂട്ടായി. ഇംഗ്ലണ്ടിന് നഷ്ടമായ രണ്ട് വിക്കറ്റുകൾ ഓസീസ് സ്പിന്നർമാരായ ആദം സാംപ, ആഷ്ടൺ ആഗർ എന്നിവർ പങ്കിട്ടു.

ദയനീയം ഓസീസ് ബാറ്റിങ്

ഉജ്ജ്വലമായി പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഓസ്‌ട്രേലിയൻ ബാറ്റിങ് നിര. ടോസ് നേടി ഇംഗ്ലണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 125 റൺസിൽ ഓസീസ് ബാറ്റിങ് നിരയെ ഓൾഔട്ടാക്കി ഇംഗ്ലീഷ് ബൗളിങ് നിര ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു. 

ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് ഒഴികെ മറ്റൊരു താരത്തിനും അധിക നേരം ക്രീസിൽ നിൽക്കാൻ സാധിച്ചില്ല. ടൈമൽ മിൽസ് ഒഴികെ പന്തെടുത്ത എല്ലാ ഇംഗ്ലീഷ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ ഏറെ കഷ്ടപ്പെട്ടാണ് ഓസീസ് ബാറ്റിങ് ഈ സ്‌കോറിലെങ്കിലും എത്തിയത്. 

നാല് ഫോറുകൾ സഹിതം ഫിഞ്ച് 49 പന്തുകൾ നേരിട്ട് 44 റൺസ് കണ്ടെത്തി. മാത്യു വെയ്ഡ് 18 റൺസ്, ആഷ്ടൻ ആഗർ 20 റൺസ്, മൂന്ന് പന്തിൽ രണ്ട് സിക്‌സുകൾ തൂക്കി 12 റൺസെടത്ത് പാറ്റ് കമ്മിൻസ്, 13 റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. 

ഡേവിഡ് വാർണർ (ഒന്ന്), സ്റ്റീവൻ സ്മിത്ത് (ഒന്ന്), ഗ്ലെൻ മാക്‌സ്‌വെൽ (ആറ്), മാർക്കസ് സ്റ്റോയിനിസ് (പൂജ്യം), ആദം സാംപ (ഒന്ന്) എന്നിവരെല്ലാം ക്ഷണത്തിൽ പവലിയനിലെത്തി. ജോസ് ഹെയ്‌സൽവുഡ് പുറത്താകാതെ നിന്നു. 

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്‌സ്, ടൈമൽ മിൽസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ആദിൽ റഷീദ്, ലിയാം ലിവിങ്‌സ്റ്റൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com