മുംബൈ: മാരക ഫോമില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ സീസണിലെ മൂന്നാം സെഞ്ച്വറിയുമായി ഒരിക്കല്‍ കൂടി ഹീറോ ആയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 222 റണ്‍സ് അടിച്ചെടുത്തു.
ടോസ് നേടി ഡല്‍ഹി രാജസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു. ബട്‌ലര്‍ക്കൊപ്പം സഹ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും ഫോമായതോടെ രാജസ്ഥാന്‍ കുതിച്ചു. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്ക് 15ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി. പക്ഷേ അപ്പോഴേക്കും ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 155 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
65 പന്തുകള്‍ നേരിട്ട് ഒന്‍പത് വീതം സിക്‌സും ഫോറും സഹിതം ബട്‌ലര്‍ 116 റണ്‍സ് അടിച്ചെടുത്തു. 35 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം ദേവ്ദത്ത് 54 റണ്‍സ് കണ്ടെത്തി. ബട്‌ലറുടെ ഐപിഎല്‍ കരിയറിലെ നാലാം സെഞ്ച്വറി കൂടിയാണിത്.
ദേവ്ദത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ഒരു റണ്ണുമായി ക്രീസില്‍ തുടര്‍ന്നു.
ദേവ്ദത്തിനെ ഖലീല്‍ അഹമ്മദും ബട്‌ലറെ മുസ്തഫിസുര്‍ റഹ്മാനുമാണ് മടക്കിയത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ