കാര്യവട്ടത്ത് കളിയില്ല; ഇന്ത്യ- വിന്‍ഡീസ് പോരാട്ടം രണ്ട് വേദികളില്‍ മാത്രം
മുംബൈ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. വിന്‍ഡീസ് ടീമിന്റെ പര്യടനത്തിലെ മത്സരങ്ങള്‍ കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ മാത്രം നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന, ടി20 മത്സരങ്ങളാണ് വിന്‍ഡീസ് ഇന്ത്യയുമായി കളിക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ ഫെബ്രുവരി 20 വരെയാണ് മത്സരങ്ങള്‍. ഏകദിന മത്സരങ്ങള്‍ അഹമ്മദാഹബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും ടി20 പോരാട്ടങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലും അരങ്ങേറും.
നേരത്തെ ജയ്പുര്‍, കട്ടക്ക്, വിശാഖപട്ടണം എന്നിവയ്‌ക്കൊപ്പമായിരുന്നു തിരുവനന്തപുരത്തെയും വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ കോവിഡ് സാഹര്യങ്ങള്‍ മാറിയതോടെയാണ് കാര്യവട്ടത്തിന് വേദി നഷ്ടമാകുന്നത്. ടി20 പരമ്പരയിലെ മൂന്നാം മത്സരമായിരുന്നു കാര്യവട്ടത്ത് നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഏകദിന പോരാട്ടങ്ങള്‍: ഫെബ്രുവരി ആറ്, ഒന്‍പത്, 11 തീയതികളിലായി ആഹമ്മദാബാദില്‍.
ടി20 പോരാട്ടങ്ങള്‍: ഫെബ്രുവരി 16, 18, 20 തീയതികളിലായി കൊല്‍ക്കത്തയില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ