ബുമ്രയുടെ മിന്നല്‍ ബാറ്റിങ്! ശതകവുമായി പന്തും ജഡേജയും; 416 റണ്‍സെടുത്ത് ഇന്ത്യ

നേരത്തെ ഋഷഭ് പന്തിന് പിന്നാലെ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: ക്യാപ്റ്റന്‍ സ്ഥാനം ജസ്പ്രിത് ബുമ്ര വെടിക്കെട്ട് ബാറ്റിങിലൂടെ ആഘോഷമാക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നു. ഇംഗ്ലണ്ടിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 റണ്‍സിന് പുറത്ത്. സ്‌കോര്‍ 400 കടക്കുമോ എന്നു സംശയിച്ച ഘട്ടത്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 16 പന്തില്‍ 31 റണ്‍സെടുത്ത് ബുമ്ര ഇന്ത്യന്‍ സ്‌കോര്‍ 416ല്‍ എത്തിച്ചു. ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു. 

നേരത്തെ ഋഷഭ് പന്തിന് പിന്നാലെ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞു. 194 പന്തുകള്‍ നേരിട്ട് ജഡേജ 104 റണ്‍സ് കണ്ടെത്തി. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് താരം എഡ്ജ്ബാസ്റ്റണില്‍ കുറിച്ചത്. രണ്ടാം ദിനത്തില്‍ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ചായിരുന്നു ജഡേജ ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 13 ഫോറുകള്‍ സഹിതമാണ് ജഡേജയുടെ ശതകം. വിദേശ മണ്ണിലെ ജഡേജയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്. 

ആദ്യ ദിനം 98 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മിന്നല്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത് ട്രാക്കിലാക്കുകയായിരുന്നു. ജഡേജയെ കൂട്ടുപിടിച്ചായിരുന്നു ഒന്നാം ദിനത്തില്‍ പന്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്ന് ആദ്യ ദിനത്തില്‍ 222 റണ്‍സ് കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 83 റണ്‍സായിരുന്നു ആദ്യ ദിനത്തില്‍ ജഡേജ എടുത്തത്. 

അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളുമായി കാണികളെ ത്രില്ലടിപ്പിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 89 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ഇത്. ടെസ്റ്റിലെ പന്തിന്റെ അഞ്ചാമത്തെ സെഞ്ച്വറി. 

അവസാന രണ്ട് സെഷനുകളില്‍ റണ്‍റേറ്റ് അഞ്ചില്‍ താഴാതെയാണ് ഇന്ത്യ കളിച്ചത്. അവസാന സെഷനില്‍ 164 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. 111 പന്തില്‍ നിന്ന് 19 ഫോറും നാല് സിക്‌സും പറത്തി പന്ത് 146 റണ്‍സോടെയാണ് പന്ത് പുറത്തായത്. 163 പന്തില്‍ നിന്ന് 83 റണ്‍സോടെ ക്രീസില്‍ നിന്ന് രവീന്ദ്ര ജഡേജ പന്തിന് പിന്തുണ നല്‍കി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സന്‍ മടക്കി. ഗില്‍ 17 റണ്‍സും പൂജാര 13 റണ്‍സും എടുത്ത് മടങ്ങി. ഹനുമ വിഹാരി 20 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി കോഹ്‌ലിയും നിരാശപ്പെടുത്തി. 15 റണ്‍സിന് ശ്രേയസും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. ശാര്‍ദുല്‍ ഠാക്കൂര്‍ (ഒന്ന്), മുഹമ്മദ് ഷമി (16), മുഹമ്മദ് സിറാജ് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു പോട്‌സ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com