എഡ്ജബാസ്റ്റണ്‍: റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി ഋഷഭ് പന്ത്. 98-5 എന്ന നിലയില്‍ തകര്‍ച്ച മുന്‍പില്‍ കണ്ട ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത് 338-7ന്. 222 റണ്‍സ് കൂട്ടുകെട്ട് കണ്ടെത്തിയാണ് പന്തും ജഡേജയും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് കളി തട്ടിയെടുത്തത്.
അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളുമായി കാണികളെ ത്രില്ലടിപ്പിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 89 പന്തിലാണ് സെഞ്ചുറി തികച്ചത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് ഇത്. ടെസ്റ്റിലെ പന്തിന്റെ 5ാമത്തെ സെഞ്ചുറിയാണ് ഇത്.
അവസാന രണ്ട് സെഷനുകളില്‍ റണ്‍റേറ്റ് 5ല്‍ താഴാതെയാണ് ഇന്ത്യ കളിച്ചത്. അവസാന സെഷനില്‍ 164 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. 111 പന്തില്‍ നിന്ന് 19 ഫോറും നാല് സിക്‌സും പറത്തി പന്ത് 146 റണ്‍സോടെയാണ് പന്ത് പുറത്തായത്. 163 പന്തില്‍ നിന്ന് 83 റണ്‍സോടെ ക്രീസില്‍ നിന്ന് രവീന്ദ്ര ജഡേജ പന്തിന് പിന്തുണ നല്‍കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സന്‍ മടക്കി. ഗില്‍ 17 റണ്‍സും പൂജാര 13 റണ്‍സും എടുത്ത് മടങ്ങി. ഹനുമാ വിഹാരി 20 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി കോഹ്‌ലിയും നിരാശപ്പെടുത്തി. 15 റണ്‍സിന് ശ്രേയസും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്‍പില്‍ കണ്ടിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates