'അതിന് ഞങ്ങളുടെ ബെഞ്ചില്‍ ലയണല്‍ മെസ്സി ഇരിക്കുന്നില്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റമീസ് രാജ

''ഓപ്ഷനുകളും ടാലന്റ് പൂളും വര്‍ദ്ധിപ്പിക്കുന്നതിന്, ഞങ്ങള്‍ ഞങ്ങളുടെ ജൂനിയര്‍ ലീഗുകളില്‍ പ്രവര്‍ത്തിക്കുകയാണ്''
റമീസ് രാജ/ ഫയല്‍
റമീസ് രാജ/ ഫയല്‍
Updated on
1 min read


ഇസ്ലാമാബാദ്: ഏഷ്യാകപ്പ് ഫൈനല്‍ അടക്കം പാകിസ്ഥാന്റെ സമീപകാല മത്സരങ്ങളിലെ മോശം ബാറ്റിംഗ് പ്രകടനത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ, പ്രതികരണവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. മധ്യനിര ബാറ്റിംഗ് സ്ഥിരത പുലര്‍ത്താത്തതിനെതിരെയാണ് രൂക്ഷവിമര്‍ശനമുയരുന്നത്. ഈ പ്രശ്‌നം എങ്ങനെ നേരിടുമെന്ന ചോദ്യത്തിന്, അതിന് തങ്ങളുടെ റിസര്‍വ് ബെഞ്ചില്‍ ലയണല്‍ മെസ്സിയെപ്പോലുള്ള താരങ്ങളൊന്നും ഇരിപ്പില്ലല്ലോ എന്നായിരുന്നു രാജയുടെ പ്രതികരണം. 

മധ്യനിരയില്‍ ഷോയബ് മാലിക്കിനെപ്പോലുള്ള പരിചയസമ്പന്നരെ തിരികെ കൊണ്ടു വരണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ബാബര്‍ അസവും മുഹമ്മദ് റിസ്‌വാനും മികവു തുടരുന്നുണ്ട്. എന്നാല്‍ മധ്യനിര തുടര്‍ച്ചയായി പതറുന്നു. ട്വന്റി-20 ലോകകപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യമുയരുന്നത്. 

''കഴിഞ്ഞ ടി20 ലോകകപ്പില്‍ ഞങ്ങള്‍ ഷോയിബ് മാലിക്കിനെ തെരഞ്ഞെടുത്തു. ഇത് വീണ്ടും ചെയ്യുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ തത്വചിന്ത ലളിതമാണ്, തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് സ്ഥിരത ഉണ്ടായിരിക്കണം. കരുത്തനായ ഒരു ക്യാപ്റ്റനും വേണം. ഞങ്ങളുടെ ബെഞ്ചില്‍ ലയണല്‍ മെസ്സി ഇരിക്കുന്നില്ല, ഞങ്ങള്‍ മോശം കളിക്കാരെ തെരഞ്ഞെടുത്തത് പോലെയാണ് വിമര്‍ശനം. ഞങ്ങള്‍ക്ക് പരിമിതമായ ഓപ്ഷനുകള്‍ മാത്രമേയുള്ളൂ.'' റമീസ് രാജ പറഞ്ഞു.

''ഓപ്ഷനുകളും ടാലന്റ് പൂളും വര്‍ദ്ധിപ്പിക്കുന്നതിന്, ഞങ്ങള്‍ ഞങ്ങളുടെ ജൂനിയര്‍ ലീഗുകളില്‍ പ്രവര്‍ത്തിക്കുകയാണ്, ഈ സമയത്ത്, ക്യാപ്റ്റനെ ശക്തനാക്കുക എന്നതാണ് എന്റെ തത്വം. ഏത് കളിക്കാര്‍ക്ക് അവസരം നല്‍കണമെന്ന് അദ്ദേഹത്തിന് ഓപ്ഷനുകള്‍ നല്‍കണം.'' റമീസ് രാജ കൂട്ടിച്ചേര്‍ത്തു. പാക് മധ്യനിരയില്‍ ഷാന്‍ മസൂദ്, മുഹമ്മദ് നവാസ്, ഇഫ്തിഖര്‍ അഹമ്മദ് തുടങ്ങിയ പുതുമുഖ താരങ്ങളാണ് കളിക്കുന്നത്. പരിചയസമ്പത്തില്ലാത്തതും അന്താരാഷ്ട്ര മത്സരങ്ങളുടെ സമ്മര്‍ദ്ദവും ഇവരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നാണ് വിമര്‍ശനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com