അഹമ്മദാബാദ്; ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ശുഭ്മാൻ ഗിൽ തകർത്തടിച്ച മത്സരത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇന്ത്യയുടെ ഗംഭീര ബാറ്റിങ്ങിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായത്. 63 പന്തിൽ 126 അടിച്ചുകൂട്ടിയ ഗില്ലാണ് ഇന്ത്യയെ വമ്പൻ സ്കോറിൽ എത്തിച്ചത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ(2 പന്തിൽ 3) നഷ്ടപ്പെട്ടത് വൻ തിരിച്ചടിയായി. പിന്നാലെ എത്തിയ ഗിൽ രാഹുൽ ത്രിപാഠിയുമായി ചേർന്ന് തകർത്തടിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 80 റണ്‍സാണ് കൂട്ടിച്ചേർത്തത്. ഒൻപതാം ഓവറിൽ, ത്രിപാഠിയെ (22 പന്തിൽ 44) പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീടെത്തിയ സൂര്യകുമാർ യാദവും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. 23 പന്തിൽ 24 റൺസാണ് നേടിയത്. 13ാം ഓവറിൽ ടിക്നർ സൂര്യയെ പുറത്താക്കി. അഞ്ചാമനാതായി ഇറങ്ങിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും വെടിക്കെട്ട് തുടരുകയായിരുന്നു. 17 പന്തിൽ 30 റൺസ് അടിച്ച താരം അവസാന ഓവറിലാണ് പുറത്തായത്. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോൾ ശുഭ്മാൻ ഗിൽ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്കോർബോഡ് ഉയർത്തിക്കൊണ്ടിരിക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലിനൊപ്പം ദീപക് ഹൂഡയും (2 പന്തിൽ 2*) പുറത്താകാതെ നിന്നു.
ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ലഖ്നൗവില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ